മലയാളികളുടെ പ്രണയ സങ്കല്‍പ്പങ്ങളില്‍, സല്ലാപങ്ങളില്‍ ജയകൃഷ്ണനും ക്ലാരയും ചേക്കേറിയിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം.
പ്രണയവും, വിരഹവും, ഗൃഹാതുരതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന, ഒരു കവിതപോലെ ഹൃദ്യമായി അതിനെ ആസ്വാദകന്റെ മനസ്സില്‍ കോറിയിടാന്‍ കഴിയുന്ന അതുല്യ പ്രതിഭ പത്മരാജന്‍ ജയകൃഷ്ണനെയും ക്ലാരയെയും മലയാളികള്‍ക്ക് സമ്മാനിച്ചത് 1987 ലാണ് ഉദകപ്പോള എന്ന സ്വന്തം നോവലിന്റെ തന്നെ ദൃശ്യാവിഷ്‌കാരമായിരുന്നു പി പത്മരാജന്റെ തൂവാനത്തുമ്പികള്‍.
മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ് എല്ലാ തരത്തിലും പ്രായത്തിന്റേതും ചുറ്റുപാടിന്റേതുമായ എല്ലാ കുറവുകളുമുള്ള പച്ചയായ മനുഷ്യനായാണ് പത്മരാജന്‍ ജയകൃണ്‌നെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.
ഒരു അയല്‍പ്പക്കക്കാരനെപ്പോലെ മലയാളി ജയകൃണനെയും ക്ലാരയേയയും ഏറ്റെടുത്തു. നനുത്തുപെയ്യുന്ന മഴക്കാലത്തെയാകെ കല്‍പ്പാന്ത കാലത്തോളം മലയാളികളില്‍ അടയാളപ്പെടുത്തുന്നവളായി അന്നുമുതല്‍ ക്ലാര.
മഴപോലെ മൃദുലവും ഉന്മാദിയുമായിരുന്നു ക്ലാര. ജയകൃണന്റെയും ക്ലാരയുടെയും സമാഗമങ്ങളില്‍ മഴ പ്രണയത്തിന്റെ കണ്ണാടിയായി. കടല്‍ക്കരയും തിരമാലകളും രാത്രികളും മലയാളി മനസില്‍ പ്രണയാക്ഷരങ്ങള്‍കൊണ്ട് ഇത്രമേല്‍ അടയാളപ്പെടുത്തിപ്പോയൊരു കലാസൃഷ്ടി വേറെയില്ലെന്നുതന്നെ പറയാം.
ഓരോമഴക്കാലവും മണ്ണിനും മനുഷ്യനും പുതിയതാണ്. ഇനിയൊരിക്കല്‍ ആവര്‍ത്തിക്കപ്പെടാത്ത നനവുകള്‍ പടര്‍ത്തിയാണ് ഓരോ മഴക്കാലവും പെയ്‌തൊഴിയുന്നത്. ക്ലാരയും അവളുടെ പ്രണയവും അതുപോലെയാണ് ജയകൃഷ്ണനില്‍ പെയ്‌തൊഴിയുന്നത്.
നഗരത്തിലും ഗ്രാമത്തിലും രണ്ട്മാനറസങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജയകൃഷ്ണനും, ക്ലാരയുള്‍പ്പെടെ അയാളുടെ രണ്ട് പ്രണയങ്ങളും, ഇടയ്ക്ക് വിരുന്നെത്തുന്ന മഴയുമെല്ലാം ആ കഥയെയും കഥാസന്ദര്‍ഭത്തെയും കാലാതീതമാക്കിത്തീര്‍ത്തു.
‘ഞാനെപ്പോഴും ഓര്‍ക്കും ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും: മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കയല്ലേ അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങ് മറക്കും’ പത്മരാജന്‍ തന്റെ തൂലികയുടെ മാന്ത്രികത ഓരോ സംഭാഷങ്ങളിലും ഒളിപ്പിച്ചുവച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഒറ്റ കേള്‍വിയില്‍ തന്നെ അവയോരോന്നും നമുക്ക് ഹൃദ്യസ്ഥമാവുന്നത്.
33 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ മഴക്കാലത്തിനൊപ്പവും ജയകൃഷ്ണനും ക്ലാരയും മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് പത്മരാജന്‍ ശൃഷിടിയുടെ ഇതേ മാന്ത്രികതയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here