കെ എസ് ആർ ടി സി നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്ന് സർവീസ് ഉണ്ടാകില്ല.
സർവീസ് നിർത്തുന്നത് വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ ആലോചിക്കണം. മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയതിന് പുറമെ ടാക്സ് അടയ്ക്കാൻ 2 മാസത്തെ സാവകാശം നൽകിയതായും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ലോക്ഡൗൺ ഇളവിന് ശേഷം കെ എസ് ആർ ടി സി നാളെ മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കും. 206 ബസുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുക.
കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്ന് സർവീസ് ഉണ്ടാകില്ല. തിരുവനന്തപുരം തമ്പാനൂരിന് പകരം ആനയറയിൽ നിന്ന് സർവീസ് ആരംഭിക്കും. ആനയറയിൽ തുടങ്ങി കണിയാപുരത്ത് ലിങ്ക് ചെയ്താണ് സർവീസ്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സർവീസ് കൂട്ടാനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
സർവീസ് നിർത്തിവെക്കുന്നതിനായി 9000 സ്വകാര്യ ബസുകൾ ജി ഫോം നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് പരമാവധി സഹായം സ്വകാര്യ ബസുടമക്ക് നൽകിയതായും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയതിന് പുറമെ ടാക്സ് അടയ്ക്കാൻ 2 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ലോക് ഡൗൺ കാലയളവിൽ 126080 ടൂ വീലറുകളും 38453 കാറുകളും പുതുതായി നിരത്തിലിറങ്ങി. യൂസ്ഡ് കാർ വാങ്ങിയവരും നിരവധിയാണ്. ജനങ്ങൾ പൊതുഗതാഗതത്തെ ഒഴിവാക്കുന്നത് കണ്ട് വേണം ബസുടമകൾ തീരുമാനം എടുക്കാനെന്നും മന്ത്രി അഭിപ്രായപ്പെട്ടു
ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നും ഇത് സ്വകാര്യ ബസുടമകളോടുള്ള യുദ്ധ പ്രഖ്യാപനമല്ലെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here