തിരുവനന്തപുരം: ബാലഭാസ്‌കറിനെ അവസാനമായി ചികിത്സിച്ച ഡോക്ടറിന്റെ വെളിപ്പെടുത്തല്‍ കൈരളി ന്യൂസിനോട്. താന്‍ ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍. വാഹനമോടിച്ചത് ബാലഭാസ്‌ക്കര്‍ അല്ല എന്നാണ് മൊഴിയില്‍ നിന്നും മനസ്സിലാകുന്നത്.
പത്ത് മിനിറ്റിലേറെ ബാലഭാസ്‌കരന് ബോധമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കളെത്തി ബാലഭാസ്‌കരനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിര്‍ണ്ണായക വെളിപ്പെടുത്തല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഭാസ്‌കറില്‍ നിന്നും മരണ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെത്.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ അപകടം ഉണ്ടായ ഉടനെ ബാലഭാസ്‌കറെയും ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവരെ ആദ്യം കൊണ്ട് വന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ക്യാഷ്വാലിറ്റിലേക്ക് ആണ്. അതേസമയം സര്‍ജറി വിഭാഗത്തില്‍ നെറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ആയ ഡോ. ഫൈസല്‍ ആണ് ബാലഭാസ്‌ക്കറോട് അവസാനമായി സംസാരിച്ചത്.
ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടറുടെ വെളിപ്പെടുത്തല്‍. കൊണ്ടുവന്നയുടന്‍ തനിക്ക് ബാലഭാസ്‌ക്കറെ മനസിലായി . അവശ നിലയില്‍ ആയിരുന്ന ബാലഭാസ്‌ക്കറോട് സംസാരിച്ചപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നു എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്ന് തന്നോട് പറഞ്ഞു.
പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി ബാലഭാസ്‌ക്കറേയും ,ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വാഹനമോടിച്ചത് ബാലഭാസ്‌ക്കര്‍ അല്ല എന്നാണ് മൊഴിയില്‍ നിന്നും മനസ്സിലാകുന്നതെന്നും ഡോക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു . ബാലഭാസ്‌കറിനെ അപകട മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ബാലഭാസ്‌കറിനോട് അവസാനമായി സംസാരിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാകും..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here