പ്രവാസി ഡിവിഡന്‍റ് പദ്ധതിക്ക് വൻ സ്വീകരണം; പ്രവാസികളുടെ നിക്ഷേപ തുക 100 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിക്ക് വൻ സ്വീകരണം. പദ്ധതിയിൽ  പ്രവാസികൾ നിക്ഷേപിച്ച തുക100 കോടി കവിഞ്ഞു. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കാലത്തും പ്രവാസികൾ ഈ പദ്ധതിയിൽ അർപ്പിച്ച വിശ്വാസത്തിന്‍റ ഫലമാണ് അഭിമാനകരകരമായ ഈ നേട്ടം.

കോവിഡ് പടരുന്ന സാഹചര്യത്തിലും പ്രവാസികളുടെ വിശ്വാസം നിലനിർത്തുകയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി .നിക്ഷേപകരിൽ നിന്നായി  സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇതു വരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ്. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുകയും ചെയ്യും.

നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വർഷത്തെ ഡിവിഡൻറ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കുന്നു. 2019 ഡിസംബർ 14 ന്  മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്ക് തുടക്കം മുതൽ മികച്ച സ്വീകരണമാണ് പ്രവാസികൾ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here