കോവിഡ് ബാധിതയായ വിവരം തുറന്നു പറഞ്ഞുകൊണ്ടുള്ള ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. എറണാകുളം മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസറും ഐഎംഎ വനിതാ ഡോക്ടര്‍മാരുടെ കേരളത്തിലെ ചെയര്‍പേഴ്സണുമായ ഡോ. കവിത രവിയാണ് കോവിഡ് ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
രോഗബാധിതയായെന്ന് അറിഞ്ഞ നിമിഷം മുതല്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളാണ് ഡോക്ടറുടെ കുറിപ്പില്‍. തൊഴില്‍പരായ ആവശ്യത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡോ. കവിത രവിക്ക് രോഗം പിടിപെട്ടത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഡോ. കവിത രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
കോവിഡ് കവര്‍ന്നെടുത്ത എന്റെ രാപ്പകലുകള്‍
അടുത്ത പത്തു ദിവസത്തേക്ക് എന്റെ വീടും മേല്‍വിലാസവും മാറുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ബ്ലോക്കിലെ C 5 എന്ന മുറിയില്‍ ആണ് അടുത്ത പത്തു ദിവസം ഞാന്‍.
ഏകാന്ത വാസമാണ്. കോവിഡ് പോസിറ്റിവ് ആയി, വ്യാഴാഴ്ച. കഴിഞ്ഞ ആഴ്ച തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയതാണ്. തിരുവനന്തപുരത്തെ ഒരു കോണ്ടാക്റ്റില്‍ നിന്നാണ് രോഗ ബാധ ഉണ്ടായത് എന്നാണ് കരുതുന്നത്. ബിനോയിയുടെ പരിശോധന ഫലം നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്.
വ്യാഴാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ കടുത്ത തൊണ്ട വേദനയും തലവേദനയും മൂക്കടപ്പും. കോവിഡ് ആയിരിക്കുമോ എന്ന് വെറുതെ സംശയം തോന്നി. പിന്നെ സമാധാനിച്ചു, പനി ആയിരിക്കാം. രോഗ ലക്ഷണങ്ങള്‍ പറഞ്ഞപ്പോള്‍ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ അരവിന്ദ് ആണ് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. ഉച്ചയോടെ സ്വാബ് ടെസ്റ്റിന് കൊടുത്തു.
എനിക്ക് ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. കാരണം, ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം ഞാന്‍ എടുത്തിരുന്നു. എപ്പോഴും മാസ്‌ക് ധരിച്ചു, സാനിട്ടയ്സര്‍ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു. വീട്ടിനു പുറത്തേക്കു പോകുന്നത് ആശുപത്രിയില്‍ ജോലിക്കു പോകാന്‍ വേണ്ടി മാത്രമായിരുന്നു. ആരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ കഴിയുന്നത്ര സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ വേണ്ട പരിശ്രമങ്ങളില്‍ ഏര്‍പ്പെടുക കൂടി ചെയ്തു.
എങ്കിലും…
ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഫോണില്‍ ഡോ. അരവിന്ദ് വിളിച്ചു.
ഫോണ്‍ ബെല്ലിനെക്കാള്‍ ഉച്ചത്തില്‍ എന്റെ നെഞ്ചിടിപ്പ് ഉയര്‍ന്നു. ‘മാഡം, ടെസ്റ്റ് പോസിറ്റിവ് ആണ്!’ അയ്യോ!. ഭയന്നില്ല എന്നു പറഞ്ഞാല്‍ അത് നുണയാകും. എനിക്ക് ചുറ്റിലും ഉള്ള വസ്തുക്കള്‍ എല്ലാം കറങ്ങുന്നതു പോലെ തോന്നി. ഭയം ഒരു ഇഴജന്തുവിനെ പോലെ മേലാകെ അരിച്ചു കയറി.
എന്റെ കാലുകള്‍ ദുര്‍ബലമാകുന്നതും കൈകള്‍ വിറയ്ക്കുന്നതും എനിക്ക് അനുഭവപ്പെട്ടു. കണ്ണിലാകെ ഇരുട്ട് കയറുന്നതു പോലെ. അരവിന്ദ് ഫോണില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും വ്യക്തമായില്ല.
ഒരു നിമിഷം ഞാന്‍ പെട്ടന്ന് ഈ ലോകത്ത് ഒറ്റയ്ക്കായതു പോലെ.
ഇത്രയേറെ ശ്രദ്ധിച്ചിട്ടും എനിക്ക് ഇങ്ങനെ…
എന്റെ കരച്ചിലിന് ശബ്ദമില്ലായിരുന്നു.
ഒന്നുറക്കെ കരയാന്‍ പോലും എനിക്കപ്പോള്‍ ശക്തിയില്ലായിരുന്നു.
ഞാന്‍ ഒറ്റയ്ക്കായിരുന്നു അപ്പോള്‍. തീര്‍ത്തും അശരണയും ദുര്‍ബലയും.
ഡോക്ടര്‍മാരായ, മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന ഞാനും ബിനോയിയും തൊഴില്‍പരമായ കാരണങ്ങളാല്‍ തന്നെ അസുഖ ബാധിതര്‍ ആകാന്‍ സാധ്യത ഉള്ളവര്‍ ആകയാല്‍ ആകുന്നത്ര മുന്‍കരുതലുകള്‍ എടുത്തിരുന്നു.
സര്‍ക്കാരും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ച മുന്‍കരുതലുകള്‍, മാസ്‌ക് ധരിക്കല്‍, സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പാലിച്ചു.
ഇനി എന്ത്?
അരവിന്ദിന്റെ കോള്‍ വരുമ്പോള്‍ ബിനോയ് വീട്ടില്‍ ഇല്ല.
ചങ്ങാതിമാരില്‍ ചിലരെയും, അമ്മയെയും, അനുജന്മാരില്‍ മുതിര്‍ന്നവനായ സൂരജിനെയും വിളിച്ചു വിവരം പറഞ്ഞു. വിങ്ങി കരഞ്ഞു കൊണ്ടാണ് സൂരജ് പ്രതികരിച്ചത്. അമ്മയും നിലവിളിക്കുന്നുണ്ടായിരുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ നിസ്സഹായതയാണ് നടുക്കമായും നിലവിളികളായും മുഴങ്ങിയത് എന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. മക്കളുടെ അമ്പരന്ന മുഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് അവരെ സമാധാനിപ്പിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ബിനോയ് തിരിച്ചു വീട്ടില്‍ എത്തി. ആശുപത്രിയില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എളുപ്പമായിരുന്നില്ല.
കരച്ചില്‍ ഒന്നടങ്ങിയിട്ടു വേണമല്ലോ, മനസ്സ് ഒന്നടങ്ങിയിട്ടു വേണമല്ലോ ബാഗില്‍ സാധനങ്ങള്‍ അടുക്കി വെക്കാന്‍. മെഡിക്കല്‍ കോളജില്‍ നിന്ന് കോളുകള്‍ വന്നു തുടങ്ങി.
റൂം ഒഴിവില്ല. കുറച്ചു നേരം കാത്തിരിക്കേണ്ടി വരും. റൂം തയ്യാറാകുമ്പോള്‍ ഞങ്ങള്‍ വിളിക്കാം, അവര്‍ പറഞ്ഞു. രാത്രി ഒമ്പതര മണിയോടെ ആശുപത്രിയില്‍ എത്തുമ്പോള്‍ അമ്പരപ്പും സങ്കടവും അടങ്ങിയിരുന്നില്ല.
ഒന്നര മാസം മുന്‍പാണ് ഒരു ഹൃദയ ചികില്‍സ കഴിഞ്ഞു ഇവിടെ നിന്നു ഇറങ്ങിയത്. ജീവിതം, അതിന്റെ സ്വാഭാവിക ഹൃദയമിടിപ്പും താളവും വീണ്ടെടുത്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും വീണ്ടും തിരിച്ചു ഇവിടേയ്ക്ക് തന്നെ…
ആശുപത്രിയില്‍ എന്നെ കണ്ട മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ ഓടി വന്നു രോഗവിവരങ്ങള്‍ തിരക്കി. ഒന്നും പേടിക്കാന്‍ ഇല്ല മാഡം, അവര്‍ സമാധാനിപ്പിച്ചു മടങ്ങി. ഇല്ല. ഒന്നും പേടിക്കാനില്ല. ഞാന്‍ എന്നെ തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആശുപത്രി ബഞ്ചില്‍ കാത്തിരിക്കുമ്പോഴാണ് ആ യുവ ദമ്പതികളെ കണ്ടത്.
കോവിഡ് മുക്തരായ ഇരുവരും ആശുപത്രിയില്‍ നിന്നു അവരുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എനിക്ക് അറിയില്ല നിങ്ങള്‍ ആരാണ് എന്ന്. പക്ഷേ, ആ നിമിഷത്തില്‍ നിങ്ങള്‍ ഒരു വലിയ വരമായിട്ടാണ് എന്റെ മുന്നില്‍ എത്തിയത്. രോഗ ബാധിതയായ, ഭയഗ്രസ്തയായ, മനംമടുത്ത് ആശുപത്രിയില്‍ എത്തിയ എനിക്ക്, ഞാന്‍ ചികിത്സ തേടുന്ന അതേ രോഗത്തില്‍ നിന്നു മുക്തി നേടിയ രണ്ടു പേരെ കണ്മുന്നില്‍ കാണുമ്പോള്‍ തോന്നുന്ന ആശ്വാസം…
തൊട്ടു പിന്നാലെ ഒരു നാല്‍വര്‍ സംഘം.. അവരുടെ സംസാര ശൈലി കേട്ടപ്പോള്‍ ജില്ലയുടെ തീരദേശത്തു നിന്നു വന്നവര്‍ ആണെന്ന് ഉറപ്പായിരുന്നു.
ആശുപത്രി വാസം കഴിഞ്ഞു മടങ്ങിപ്പോവുകയാണ് അവരും. കോവിഡിനെ തോല്‍പ്പിച്ചു തന്നെയാണ് അവരും മടങ്ങുന്നത്. നന്ദി, ചങ്ങാതിമാരേ നന്ദി.
ചില നേരങ്ങളില്‍ ജീവിതത്തില്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ചിലരുണ്ട്. ഏതോ ചില ജന്മനിയോഗങ്ങള്‍ നിര്‍വഹിക്കാന്‍ എത്തുന്ന ചില അജ്ഞാതര്‍.
ജീവിതം വഴിമുട്ടി എന്നു കരുതി അമ്പരന്നു നില്‍ക്കുമ്പോള്‍ അവര്‍ വന്നു കൈപിടിച്ചു മുന്നോട്ടു നടത്തും. അതായിരുന്നു എനിക്കപ്പോള്‍ അവര്‍. ചില അറിവുകളും അനുഭവങ്ങളും അനുഭവിച്ചു തന്നെ അറിയണം അതിന്റെ വ്യാപ്തിയും ആഴവും തീവ്രതയും അറിയാന്‍. വാക്കുകള്‍ തോറ്റുപോകും ആ വികാരങ്ങള്‍ പകര്‍ത്താനാകാതെ. അത്തരം ഒരു അറിവും പ്രകാശവും ആയിരുന്നു അവര്‍. രാത്രി വൈകിയിരുന്നു എല്ലാം ഒന്ന് അടങ്ങിയപ്പോള്‍. ബിനോയ് വീട്ടിലേക്കു തിരികെ പോയിരുന്നു.
ഒറ്റക്കാണല്ലോ കോവിഡ് രോഗി കഴിയേണ്ടത്. ഉറ്റവര്‍ക്കു വന്നൊന്നു കാണുവാനോ, ഒന്ന് സമാധാനിപ്പിക്കാനോ പോലും കഴിയില്ല. മുറിയിലെ ട്യൂബ് ലൈറ്റിനു കടുത്ത പ്രകാശം. തലവേദന എടുക്കുന്നതു പോലെ. കിടക്കയില്‍ ഡിസ്‌പോസിബിള്‍ ഷീറ്റും തലയണ കവറും. കിടക്കയില്‍ കിടന്നു കൊണ്ട് ജനാലയിലൂടെ നോക്കിയാല്‍ പുറത്ത് തെരുവ് കാണാം. വാഹനങ്ങള്‍ ഒഴിഞ്ഞു വിജനമായിരിക്കുന്നു. ഇടക്കിടക്ക് ആശുപത്രി വാസം ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഒറ്റക്ക് ഒരു ആശുപത്രിയില്‍ ഇങ്ങനെ.
മനസ്സില്‍ സങ്കടം ഇരച്ചു വരുന്നുണ്ടായിരുന്നു. പെട്ടന്ന് ഫോണ്‍ ബെല്ലടിച്ചു. വീട്ടില്‍ നിന്ന് വീഡിയോ കോള്‍. ബിനോയിയും, മകന്‍ കുക്കുവും മകള്‍ അക്കുമ്മയുമാണ്. അമ്മാ… അവര്‍ വിളിച്ചു.
പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ സംസാരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുറി എങ്ങനെയുണ്ട്?. വൃത്തിയുണ്ടോ, ഭക്ഷണം കഴിച്ചോ, അവര്‍ തിരക്കി. പിന്നാലെ, ചില സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കോളുകള്‍, ആശ്വാസ വാക്കുകള്‍. രാത്രി വൈകി നേഴ്സ് വന്നു. പിപിഈ ധരിച്ചു കൊണ്ടാണ് ഇവിടെ എല്ലാവരും എത്തുന്നത്. അവരുടെയും രോഗിയുടെയും സുരക്ഷ കരുതിയാണ് ആ മുന്‍കരുതല്‍. രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുപോലെ ജാഗ്രത പാലിച്ചേ മതിയാകൂ. അലംഭാവത്തിനും അലസതക്കും ഇപ്പോള്‍ സ്ഥാനമില്ല.
രോഗബാധ ആര്‍ക്കു എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും വര്‍ത്തിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നാം പാലിച്ചേ മതിയാകൂ. നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. നാം ജാഗ്രത പാലിച്ചേ മതിയാകൂ.
ഈ ആശുപത്രി ബ്ലോക്കില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരില്‍ ഏറിയപങ്കും ആരോഗ്യ പ്രവര്‍ത്തകരാണ് എന്ന് ആരോ പറഞ്ഞു. എനിക്കുള്ള ചികിത്സ തുടങ്ങിക്കഴിഞ്ഞു. ആന്റിബയോട്ടിക്ക് കഴിച്ചു തുടങ്ങാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്കിയത് അനുസരിച്ച് അസിത്രോമൈസിന്‍ ഗുളിക കഴിച്ചു തുടങ്ങി.
ഒപ്പം എന്റെ പതിവ് മരുന്നുകളും.
നേഴ്സ് വന്നു രക്ത പരിശോധനക്ക് ഉള്ള ശ്രമം തുടങ്ങി. പതിവു പോലെ, രക്തം എടുക്കാന്‍ ഞരമ്പു കിട്ടുന്നില്ല. ഓരോ തവണയും സൂചി കുത്തുമ്പോള്‍ വേദന കാരണം കണ്ണു പൂട്ടി ഞാനിരിക്കും. നേരം പുലരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കിയുണ്ട്. ഈ മുറിക്കു ഉള്ളിലെ നാല് ചുവരുകള്‍ക്കു ഉള്ളിലുള്ള ലോകത്തിനു പുറത്ത്, മറ്റെല്ലാവരും ഉറങ്ങിക്കാണും.
കടുത്ത ക്ഷീണം തോന്നുണ്ട്. അല്‍പ്പനേരം കിടക്കട്ടെ. കോവിഡ് വാര്‍ഡിലെ വിശേഷങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളോടു പറയാം.
ഇവിടെയുള്ള ദിവസങ്ങളില്‍ ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു സ്ത്രീ എന്നീ നിലകളില്‍ ഞാന്‍ കടന്നു പോകുന്ന അനുഭവങ്ങള്‍ എഴുതാം, നിങ്ങള്‍ക്കു വേണ്ടി.
ജാഗ്രത വേണമെന്നും ഒരു നിമിഷത്തെ അലസതക്ക് പോലും ഇപ്പോള്‍ നമ്മുടെ ജീവിതത്തില്‍ ഇടമില്ലെന്നും നിങ്ങള്‍ അറിയണം.
അതീവ ഗുരുതരമായ ഒരു ഘട്ടത്തിലാണ് നാമെല്ലാവരും. ജാഗ്രത പാലിച്ചേ മതിയാകൂ.
ഒന്നുറങ്ങാന്‍ ഒരുങ്ങുകയാണ് ഞാന്‍.
അതിനു മുന്‍പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.
മറക്കരുത്.
മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, സോപ്പിട്ടു കൈ കഴുകല്‍.
തോല്‍ക്കില്ല നമ്മള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here