അയോധ്യ ക്ഷേത്രനിർമാണത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വാദം ശക്തമാക്കി കോൺഗ്രസ്. ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മുന്നോടിയായി നാളെയും മറ്റന്നാളും പ്രതേക ഭജന നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു.
കോൺഗ്രസ് നീക്കം മറികടക്കാൻ പ്രവർത്തകരുടെ വീടുകളിൽ ദീപം തെളിയിച്ചുള്ള ആഘോഷത്തിന് മധ്യപ്രദേശ് ബിജെപി ഘടകവും തീരുമാനിച്ചു. അതേ സമയം ഭൂമി പൂജയ്ക്ക് തെറ്റായ മുഹൂർത്തം കുറിച്ചത് കൊണ്ടാണ് അമിത് ഷായ്ക്ക് കോവിഡ് ബാധിച്ചത് എന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു.
അയോദ്ധ്യ ക്ഷേത്രം നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദി ബെൽറ്റിലെ അഞ്ചു സംസ്ഥാനങ്ങളിൽ, ആരാണ് ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടി എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ബിജെപി യും. രാമക്ഷേത്ര നിർമാണം പൂർണമായും ബിജെപി യ്ക്ക് വിട്ട് നൽകാൻ കോൺഗ്രസ് ഒരുക്കമല്ല.
ജ്യോതിരാധ്യാ സിന്ധ്യ ബിജെപിയിൽ ചേക്കേറിയത്തിലൂടെ ഭരണം നഷ്ട്ടമായ മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അവസരമായി അയോദ്ധ്യ ഭൂമി പൂജ ഉപയോഗിക്കുന്നു. കോൺഗ്രസ് മധ്യപ്രദേശ് സംസ്ഥാന ഘടകം അധ്യക്ഷൻ കൂടിയായ കമൽനാഥിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസാ ആലാപനം നാളെ ആരംഭിക്കും.
ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും വസതിയിൽ പ്രതേക പൂജ നടത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇത് നേരിടാൻ മധ്യപ്രദേശ് ബിജെപി ഘടകം വസതികളിൽ ദീപം തെളിയിക്കും. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വീഡിയോകാളിലൂടെ ബിജെപി ഒരുക്കങ്ങൾ വിലയിരുത്തി.
മതേതര സ്വഭാവവും മൃദു ഹിദുത്വവും വെടിഞ്ഞു മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങളും ക്ഷേത്ര നിർമാണം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്താൻ പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തുന്നതിലൂടെ, ബിജെപി രാഷ്ട്രീയ മേധാവിത്വം നേടുമെന്ന് കോൺഗ്രസ് ഹൈകമാൻഡ് ഭയപ്പെടുന്നു.
അതിനാൽ സംസ്ഥാന ഘടകങ്ങൾ നടത്തുന്ന ഹിന്ദു പ്രീണനത്തോടു മൗന അനുവാദം നൽകുകയാണ് ഹൈകമാൻഡ്. കോൺഗ്രസ് പ്രവർത്തക സമിതിയഗം ദിഗ് വിജയ് സിങ് സനാതന ഹിന്ദു ധർമമെന്ന് പേരിൽ നടത്തിയ ട്വീറ്റർ സന്ദേശങ്ങളിലൂടെ ബിജെപിയ്ക്ക് രാമാശാപമെന്ന് ആരോപിക്കുന്നു.
ഭൂമി പൂജ തെറ്റായ മുഹൂർത്തത്തിൽ നടത്തുന്നത് കൊണ്ടാണ് അമിത് ഷായ്ക്ക് രോഗം ബാധിച്ചത് ദിഗ്വിജയ് സിങ് പറഞ്ഞു. എല്ലാ പുരോഹിതർക്കും കോവിഡ്, ഒരു മുതിർന്ന മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു, ബിജെപി സംസ്ഥാന ഘടകം അധ്യക്ഷന് കോവിഡ് അതിനാൽ ഭൂമി പൂജ മാറ്റി വയ്ക്കണം.
അമിത് ഷായുമായി ബന്ധം പുലർത്തിയ മോദി 14 ദിവസം ക്വാറന്റൈനിൽ പോകണമെന്നും ദിഗ് വിജയ് ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ പുനർ നിർണയിച്ച ബാബ്‌റി മസ്ജിദ് പൊളിക്കൽ സമയത്തു കോൺഗ്രസ് നേരിട്ട് ആശയകുഴപ്പമാണ്, ക്ഷേത്ര നിർമാണ സമയത്തും പാർട്ടി നേരിടുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here