വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: പ്രതിയായ ബിജുലാലിനെ വിചാരണ കൂടാതെ പിരിച്ചുവിട്ടു; തട്ടിപ്പ് കണ്ടുപിടിച്ച എസ്ടിഒ ഒ‍ഴികെ മു‍ഴുവന്‍ പേരെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി

വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാൻ തീരുമാനിച്ചു. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണ്.

ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്.

അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്.

അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

വീണ്ടും ട്രഷറി സോഫ്ടുവെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here