‘സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രി ശ്രമിക്കുന്നു; വി മുരളീധരനെ പ്രധാനമന്ത്രി പുറത്താക്കണം’; കോടിയേരി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനമാണ്. കേന്ദ്ര ഏജന്‍സികളായ എന്‍ഐഎ യും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസില്‍ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തില്‍ വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

യഥാര്‍ത്ഥത്തില്‍ അഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരന്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎ അഭ്യന്തര മന്ത്രാലയത്തിന്റേയും കസ്റ്റംസ് ധനമന്താലയത്തിന്റേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ സഹമന്ത്രിയായ മുരളീധരന്‍ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുരളിധരന് അവകാശമില്ലെന്ന് കോടിയേരി പറഞ്ഞു.

മുരളീധരന്‍ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എന്‍ഐഎയുടെ പത്രകുറിപ്പില്‍ പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച മുരളീധരനെയാണ് എന്‍ഐ എ പരസ്യമായി തള്ളിപ്പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എന്‍ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുരളീധരന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.

മുരളീധരന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണം വഴി തിരിക്കാന്‍ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാന്‍ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News