രാത്രി മുഴുവൻ കനത്ത മഴയെ തുടർന്ന് മുംബൈയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈക്ക് പുറമെ മഹാരാഷ്ട്രയിലെ താനെ, പൂനെ, റായ്ഗഡ്, രത്‌നഗിരി ജില്ലകൾക്കും അലേർട്ട് നൽകിയിട്ടുണ്ട്. മുംബൈയിലും പ്രാന്തപ്രദേശമായ താനെയിലും ഇന്നും നാളെയുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ കനത്ത മഴയുണ്ടായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. ഇന്ന് റായ്ഗഢ്, രത്നഗിരി ജില്ലകളിലും നാളെ ബുധനാഴ്ച പാൽഘർ ജില്ലയിലും റെഡ് അലർട്ടുണ്ട്.റായ്ഗഢ്, രത്നഗിരി ജില്ലകളിലായിരിക്കും ഏറ്റവും കൂടുതൽ മഴ ലഭിക്കുക. 24 മണിക്കൂറിനുള്ളിൽ ഇവിടെ 204.5 മില്ലീമീറ്റർ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അവശ്യ സേവനങ്ങൾ ഒഴികെ നഗരത്തിലെ മറ്റെല്ലാ ഓഫീസുകളും ഇന്ന് അടച്ചിടുമെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും ബി.എം.സി. മുന്നറിയിപ്പ് നൽകി. തീരസുരക്ഷാ സേനയോടും ദ്രുതകർമ സേനയോടും ജാഗരൂകരായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബെസ്റ്റ്, അദാനി ഇലക്ട്രിക്കൽസ് എന്നിവയ്ക്കും ജാഗ്രതാ നിർദേശം നൽകി.
ഗോരേഗാവ്, കിംഗ് സർക്കിൾ, ദാദർ, ശിവാജി ചാക്ക്, ഷെൽ കോളനി, കുർള എസ്ടി ഡിപ്പോ, ബാന്ദ്ര, സയൺ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിലാണ് കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here