ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്ക ട്വീറ്റില്‍ പറയുന്നു.
നെഹ്‌റു കുടുംബത്തിൽ നിന്നൊരാൾ ആദ്യമായാണ് ഭൂമി പൂജയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. കോൺഗ്രസ് ഹൈ കമ്മാണ്ടിന്റെ നിലപാടാണ് പ്രിയങ്ക പ്രഖ്യാപിച്ചത് എന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടി കാട്ടുന്നു.
അയോദ്ധ്യ ക്ഷേത്ര നിർമാണത്തിന്റെ പശ്ചാത്തലത്തിൽ മൃദു ഹിന്ദുത്വ സമീപനം വെടിഞ്ഞു കടുത്ത തീവ്ര ഹിന്ദുത്വ സമീപനത്തിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് പാർട്ടി.
ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്തു രാമക്ഷേത്ര നിർമാണം വലിയ ആഘോഷമായി സംഘ പരിവാർ ആരംഭിക്കുമ്പോൾ കൂടുതൽ കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി രംഗത്ത് എത്തുന്നു.
മുൻ കേന്ദ്രമന്ത്രിയായ കോൺഗ്രസ് നേതാവ് മനീഷ് തിവാരി “രഘുപതി രാഘവ” ഭജന പാടിയാണ് ആശംസകൾ നേർന്നത്.
നേരത്തെ പ്രവർത്തക സമിതിയംഗങ്ങളായ കമൽ നാഥ്, ദിഗ് വിജയ് സിങ് എന്നിവരും ക്ഷേത്രം നിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്ര നിർമാണം പൂർണമായും ബിജെപി യ്ക്ക് വിട്ട് നൽകാൻ കോൺഗ്രസ് ഒരുക്കമല്ല.
കോൺഗ്രസ് മധ്യപ്രദേശ് സംസ്ഥാന ഘടകം ഭൂമി പൂജ സമയത്തു ഹനുമാൻ ചാലിസാ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ കമൽനാഥ് വസതിയിൽ പൂജ നടത്തി. ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും വസതിയിൽ പ്രതേക പൂജകളും മധ്യ പ്രദേശിൽ നടത്തുന്നുണ്ട്.
അതേസമയം, ബാബ്‌റി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here