കമ്യൂണിസ്‌റ്റ്‌ സാഹോദര്യത്തിന്റെ അനശ്വര മാതൃക – കെ ജെ തോമസ്‌ എഴുതുന്നു

ഇന്ന് എംഗൽസിന്റെ 125-ാം ചരമവാർഷിക ദിനം. മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ ഭൂമണ്ഡലമാകെയുള്ള നിസ്വവർഗത്തിന് മോചനവീഥി ഒരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനിക്കുകയും ചെയ്തു എംഗൽസ്.

കെ ജെ തോമസ് ദേശാഭിമാനിയിൽ എ‍ഴുതിയ അനുസ്മരണം:

‘‘1852 നവം.18, ശീതകാല ദിനങ്ങളിലൊന്ന്‌. മധ്യലണ്ടൻ വെസ്‌റ്റ്‌മിൻസ്‌റ്റർ സിറ്റിയിലെ ട്രഫൾഗാർ സ്‌ക്വയറും പരിസരപ്രദേശങ്ങളുമാകെ നിലയ്‌ക്കാത്ത ജനപ്രവാഹം. പ്രധാനമന്ത്രിയായിരുന്ന വെല്ലിങ്‌ടൺ പ്രഭുവിന്റെ സംസ്‌കാര ഘോഷയാത്ര മണിക്കൂറുകളോളം നീണ്ടു. കാൾ മാർക്സിന്റെ മക്കളായ ജെന്നിയെയും ലോറയെയും ഇരു കൈയിലുംപിടിച്ച്‌ തിരക്കിനെ ഭേദിച്ച്‌ റോഡ്‌ മുറിച്ചുകടക്കാനുള്ള ഫ്രെഡറിക് എംഗൽസിന്റെ കഠിന ശ്രമം.

ജനം ഒഴുകുകയാണ്‌. തിക്കിലും തിരക്കിലും നിരവധിപേർ ചതഞ്ഞ്‌ കിടക്കുന്നു. തിരക്കിൽപ്പെട്ട്‌ കുട്ടികൾ കൈവിട്ടുപോയി. വിഷമപരവശനായ എംഗൽസ്‌ കുട്ടികളെ തെരയുന്നുണ്ട്‌. എന്തുപറഞ്ഞ്‌ മാർക്‌സിനെ സമാധാനിപ്പിക്കുമെന്ന്‌ ആലോചിച്ച്‌ വിഷണ്ണനായി. പതിവുപോലെ മാർക്‌സിന്റെ വീട്ടിലെത്തി കുട്ടികളെയുംകൂട്ടി മാർക്കറ്റിൽ കറങ്ങാൻ ഇറങ്ങിയതാണ്‌. എന്തുചെയ്യുമെന്ന ദുഃഖഭാരത്താൽ നിൽക്കുമ്പോൾ തെരുവോരത്തെ ഒരു കടയുടെ ഭാഗത്തുനിന്ന്‌ ‘ലൈബ്രറീ’ എന്ന വിളി കേട്ടു. കുഞ്ഞുങ്ങളുടെ ഒരേ സ്വരത്തിലുള്ള വിളികേട്ട സ്ഥലത്തെത്തി വാത്സല്യത്തോടെ അവരെയും ചേർത്തുപിടിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

ശരീരവും നിഴലുംപോലെയായിരുന്നു എംഗൽസും മാർക്‌സും. എംഗൽസ്‌ മാർക്‌സിന്റെ വീട്ടിലെത്തുമ്പോൾ കുട്ടികൾക്ക്‌ അത്യാഹ്ലാദമാണ്‌. ഒട്ടേറെ കഥകൾ പറഞ്ഞുകൊടുക്കും. കുട്ടികൾ എംഗൽസിനെ കുസൃതിയോടെ വിളിച്ചിരുന്നത്‌ ലൈബ്രറീ എന്നാണ്‌. ഒരു കുടുംബസുഹൃത്ത്‌ എങ്ങനെയായിരിക്കണമെന്നും മാനവസ്‌നേഹം എത്രത്തോളം ഉദാത്തമായിരിക്കണമെന്നും എംഗൽസ്‌ തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു’’

മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ ഭൂമണ്ഡലമാകെയുള്ള നിസ്വവർഗത്തിന് മോചനവീഥി ഒരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനിക്കുകയും ചെയ്ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 125–-ാം ചരമവാർഷിക ദിനമാണിന്ന്. കാൾ മാർക്സിനെയും എംഗൽസിനെയും ചരിത്രം ഒന്നിപ്പിച്ച സമയംമുതൽ ഇരുവരും ആയുഷ്‌കാലത്തെ പ്രവർത്തനം പൊതുലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. വർഗസമരമാണ് മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽനിന്ന് തൊഴിലാളിവർഗത്തെ മോചിപ്പിക്കാൻ പോരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

1820 നവംബർ 28ന് ജർമനിയിലെ ബാർമെൻ പട്ടണത്തിൽ ധനിക തുണിവ്യവസായിയുടെ കുടുംബത്തിലാണ് എംഗൽസ് ജനിച്ചത്. പിതാവിന്റെ പേരും ഫ്രെഡറിക് എംഗൽസ് എന്നുതന്നെ. മാതാവ് എലിസബത്ത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പ് പിതാവിന്റെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലിക്കുചേർന്നു. ജർമൻ തത്വജ്ഞാനിയായ ഹെഗലിന്റെ അനുയായികളുടെ “യുവ ഹെഗ്ലിയൻ ക്ലബ്ബിൽ’ ചേർന്ന് അവരുടെ ഇടയിൽ ശ്രദ്ധേയനായി.

ചെറുപ്പത്തിൽത്തന്നെ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ച എംഗൽസ് കലയിലും സംഗീതത്തിലും തത്വചിന്തയിലും ഭാഷാപഠനത്തിലും കവിതാരചനയിലും കാർട്ടൂൺ വരയ്ക്കലിലും മികവുപുലർത്തി. വാൾപ്പയറ്റും കുതിരസവാരിയും നീന്തലും ഇഷ്ടപ്പെട്ട വിനോദങ്ങൾ. ജീവിതത്തിലുടനീളം കായിക വിനോദങ്ങളിലും വ്യായാമത്തിലും ഏർപ്പെട്ടു. ചെറുപ്പത്തിൽത്തന്നെ ‘ജർമൻ ടെലിഗ്രാഫ്’ പത്രത്തിൽ മൂർച്ചയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനപരമ്പര എഴുതി.

1841ൽ സൈനികസേവനത്തിനു ചേർന്നു. ഒഴിവുസമയത്ത് ബർലിൻ സർവകലാശാലയിൽ പാർട്ട്ടൈം വിദ്യാർഥിയാകുകയും തത്വശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്തു. ജർമൻ സർക്കാരിന്റെ പിന്തിരിപ്പൻ പ്രവർത്തനങ്ങൾക്കെതിരെ ആ മൂർച്ചയേറിയ തൂലിക ചലിച്ചുകൊണ്ടിരുന്നു.

1842ൽ സൈനികസേവനം പൂർത്തിയാക്കി ബർലിനിൽ തിരിച്ചെത്തിയപ്പോൾ മാഞ്ചസ്റ്ററിലെ “എർമെൻ ആൻഡ് എംഗൽസ്’ തുണിമില്ലിൽ വാണിജ്യപരിശീലനം നടത്തുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്കു പോകാൻ പിതാവ് നിർബന്ധിച്ചു. വ്യവസായ മുതലാളിത്തരാജ്യമായി മാറിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിലെയും കാർഷികരാജ്യമായിരുന്ന ജർമനിയിലെയും സ്ഥിതിഗതികൾ അദ്ദേഹം വിശദമായി പഠിച്ചു. “ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു.

എംഗൽസിനോട് ഒരാൾ ചോദിച്ചു. ‘‘ഇംഗ്ലണ്ടിൽ ഭരണം നടത്തുന്നത് ആരാണ്?” ‘സ്വത്താണ്’ ഭരിക്കുന്നത് എന്നായിരുന്നു മറുപടി. അദ്ദേഹം ചാർട്ടിസ്റ്റ് യോഗങ്ങളിലും സമ്മേളനങ്ങളിലും സന്നിഹിതനായി. പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. ആ പ്രസ്ഥാനത്തിലെ ഇടതുപക്ഷനേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തി. സാങ്കൽപ്പിക സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ അനുയായികളുമായും പരിചയപ്പെട്ടു. ‘ദി ന്യൂ മോറൽ വേൾഡ്’ എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതി.

ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോകതൊഴിലാളിവർഗത്തിന് പറയാൻ കഴിയും.

” 1845-–-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം’, ‘ജർമൻ പ്രത്യയശാസ്ത്രം’ എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ ‘ലീഗ് ഓഫ് ദ ജസ്റ്റി’ (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ’മാണ് പിന്നീട് “കമ്യൂണിസ്റ്റ് ലീഗ്’ആയി മാറിയത്.

1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ പിതാവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. ഇരുപത് ഭാഷ വശമായിരുന്നു എംഗൽസിന്.

മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും സഹധർമിണിയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്.

‘മൂലധന’ത്തിന്റെ ഒന്നാം വാല്യം’ മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യങ്ങൾ മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. 1895 ആഗസ്ത് അഞ്ചിന് എംഗൽസ്‌ അന്തരിച്ചു.

ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. 125 വർഷത്തിനിടയ്ക്ക് മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ല. സാമ്രാജ്യത്വ ഭരണകൂടങ്ങളും കോർപറേറ്റ് കോടീശ്വരന്മാരും പ്രചാരകരും കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. കോവിഡ്‌ മഹാമാരിയുടെ കാലവും നമ്മെ പല യാഥാർഥ്യങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്‌.

പരമാവധി പ്രതിരോധം ഉയർത്തി മരണനിരക്ക്‌ കുറയ്‌ക്കുന്ന കാര്യത്തിൽ കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ സർക്കാരുകൾ മാതൃകയാകുന്നു. പൊതു ആരോഗ്യമേഖല സുശക്തമായ കേരളം മറ്റൊരു ഉദാഹരണം. ആരോഗ്യമേഖലയെ അപ്പാടെ മൂലധനശക്തികൾക്ക്‌ അടിയറവച്ച രാജ്യങ്ങളും സംസ്ഥാനങ്ങളും കോവിഡ്‌ പ്രതിരോധം ഉയർത്തുന്നതിൽ കിതയ്‌ക്കുകയാണ്‌. അതേസമയം, കേരളസർക്കാർ എല്ലാ ചെലവുകളും വഹിച്ചു സർവ ജനവിഭാഗങ്ങൾക്ക്‌ ആശ്വാസവും നൽകുന്നു.

തങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുതലാളിത്തം പിടിവള്ളി തേടി അലയുന്നതും എംഗൽസ് ദിനത്തിൽ നമുക്ക്‌ വിസ്‌മരിക്കാനാകില്ല. മാർക്സിസ്റ്റ് ആശയസംഹിതയെ തകർക്കാൻ നുണക്കഥകളാലും അധിക്ഷേപങ്ങളാലും ഇരുനൂറു വർഷമായി മുതലാളിത്തവും വർഗീയ ശക്തികളും നിഗൂഢ ശ്രമങ്ങളിലാണ്. അതിനെതിരെ അതിശക്തമായ കരുതലും ജാഗ്രതയുമാണ് ഇന്ന് ലോകം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News