കൊവിഡ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഇന്ത്യയില്‍

തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഇന്ത്യയില്‍. 24മണിക്കൂറില്‍ 52050 രോ​ഗികള്‍, 803 മരണം‌. അമേരിക്കയില്‍ 48622 രോ​ഗികളും 568 മരണവും. ബ്രസീലിൽ രോ​ഗികള്‍ 17988 മാത്രം, മരണം 572.

രാജ്യത്ത്‌ ഒറ്റദിവസത്തെ മരണം എണ്ണൂറ്‌ കടക്കുന്നത്‌ രണ്ടാം തവണ‌. ആകെ മരണം 39500ലേറെ. രോ​ഗികള്‍ 19 ലക്ഷംകടന്നു. ഒരാഴ്‌ചയായി ദിവസം അരലക്ഷത്തിലേറെ രോ​ഗികള്‍. 24 മണിക്കൂറില്‍ 6.62 ലക്ഷം പരിശോധന നടത്തിയതായി കേന്ദ്രം അറിയിച്ചു. ആകെ പരിശോധന 2.08 കോടിയിലേറെ. ദശലക്ഷം പേരിൽ 15119 എന്ന തോതിലാണ്‌ ദേശീയതലത്തിൽ പരിശോധനാനിരക്ക്‌.

കേരളമടക്കം 24 സംസ്ഥാനത്ത്‌ പരിശോധനാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുന്നില്‍‌. മരണനിരക്ക്‌ 2.1 ശതമാനം. രോഗമുക്തര്‍ 12.30 ലക്ഷം‌. ചികിത്സയില്‍ 5.86 ലക്ഷം പേർ. മരിക്കുന്നവരിൽ പകുതിയും അറുപത്‌ വയസ്സിന്‌ മുകളിലുള്ളവരാണ്‌. 37 ശതമാനം പേർ 45നും 60നും ഇടയിൽ പ്രായമുള്ളവര്‍.

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനും കോവിഡ്
ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്‌ച മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അമിത്‌ ഷായ്‌ക്ക്‌ പുറമെ ധർമേന്ദ്ര പ്രധാനും പങ്കെടുത്തിരുന്നു.

അടുത്തിടപഴകിയവര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ബുധനാഴ്‌ച അയോധ്യയിലെ ഭൂമിപൂജാ ചടങ്ങിൽ പങ്കെടുക്കാന്‍ വേണ്ടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here