അയോധ്യയിൽ ക്ഷേത്രനിർമാണത്തിന്‌ തുടക്കം; പ്രധാനമന്ത്രി ശില പാകി

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാവും.

ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോഡി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്‌നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.

ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്ത്‌ 2.77 ഏക്കറിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ക്ഷേത്രം നിർമിക്കുന്നത്‌. മൂന്ന്‌ നിലയായി 161 അടി ഉയരമുള്ള ക്ഷേത്രമാണ്‌ നിർമിക്കുക. മുമ്പ്‌ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വലിപ്പമാണിത്. മൂന്ന്‌ വർഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന്‌ ശിൽപ്പി ചന്ദ്രകാന്ത്‌ സോംപുര പറഞ്ഞു.

1992 ഡിസംബർ ആറിനാണ്‌ ഹിന്ദുത്വ തീവ്രവാദികൾ ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌. സുപ്രീം കോടിതി വിധിയെ മറികടന്നാണ്‌ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌. ഇത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു.

അയോധ്യാതർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ്‌ സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്‌. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന്‌ വഴി തുറക്കുകയും ചെയ്‌തു.

നിർമാണച്ചുമതല ട്രസ്‌റ്റ്‌ ഏറ്റെടുക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. ട്രസ്‌റ്റാണ്‌ ഈ കടമ നിറവേറ്റേണ്ടത്‌. 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട്‌ ‌ കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക്‌ മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുകയാണ്‌.

കോവിഡ്‌ മഹാമാരി രാജ്യമെമ്പാടും പടരുകയാണ്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു. ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ രാജ്യത്തെ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു. കോവിഡ്‌ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News