വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പു കേസില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ടത് 74 ലക്ഷം രൂപ. 2 കോടിയില്‍ 74 ലക്ഷം രൂപ ചെലവാക്കിയെന്ന് ബിജുലാല്‍ പോലീസിനോട് സമ്മതിച്ചു. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ബിജുലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വഞ്ചിയൂര്‍ സബ്ട്രഷറിയിലെ തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജുലാല്‍ കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോഴായിരുന്നു പൊലീസെത്തി അറസ്റ്റ് ചെയ്തത്. ബിജുലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ അടുത്തെത്തിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ബിജുലാലിനെ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ബിജുലാല്‍ തട്ടിയെടുത്ത 2 കോടിരുപയില്‍ 74 ലക്ഷം രൂപയാണ് ചിലവാക്കിയത്. ബാക്കിതുക ബിജുലാലിന്റെ ട്രഷറി അക്കൗണ്ടിലും ഭാരയുടെ സ്വകാര്യ അക്കൗണ്ടിലുമാണ്. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 74 ലക്ഷം രൂപയില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ചൂതാട്ടം നടത്തി എന്നാണ് ബിജുലാല്‍ പോലീസിനു നല്‍കിയ മൊഴി .ഏപ്രില്‍ മെയ് മാസങ്ങളിലാണ് പണം തട്ടിയത്.
ട്രഷറിയില്‍നിന്ന് ബിജുലാല്‍ കൂടുതല്‍ തുക തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. 50 ലക്ഷംരൂപ കൂടി തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിനു ശേഷം ബിജുലാലിനെ മജിസ്റ്ററേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‌വേഡ് ഉപയോഗിച്ച് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് ബിജുലാല്‍ പണം തട്ടിയത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.
അതേസമയം, അടുത്ത ദിവസംതന്നെ ബിജുലാലിന്റെ ഭാര്യയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here