രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് സാധ്യത. അതേ സമയം കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്തു സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും.
അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപങ്ങൾ തുറക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ, സ്കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ അടങ്ങുന്ന സമിതിയും സ്കൂളുകൾ തുറക്കുന്നതിനെകുറിച്ച് ചർച്ച നടത്തി. സെപ്റ്റംബർ 1 മുതൽ നവമ്പർ 14 വരെ ഘട്ടം ഘട്ടമായി സ്കൂളുകളും കോളേജുകളും തുറക്കാനാണ് ധാരണ . ആദ്യ പതിനഞ്ചു ദിവസം സ്കൂളുകളിലെ 10, 11, 12 ക്ലാസുകൾ പ്രവർത്തിക്കും. അതിന് ശേഷം 6, 7, 8, 9 ക്ലാസുകൾ ആരംഭിക്കും.
പ്രീ പ്രൈമറി വിഭാഗങ്ങൾ ഉടൻ തുടങ്ങേണ്ടതില്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായം. അന്തിമ അഭിപ്രായം എടുത്ത ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള മാർഗനിർദേശം ഈ മാസം അവസാനം പുറത്ത് ഇറക്കും. പ്രവർത്തി സമയം കുറച്ചായിരിക്കും സ്കൂളുകൾ തുറക്കുക.രാവിലെ 8 മുതൽ 11 വരെയും 12 മുതൽ 3 വരെ ഷിഫ്റ്റ് ഏർപെടുത്തുന്നതും ആലോചിക്കുന്നു.
33 ശതമാനം ആദ്യപകരെ മാത്രമേ അനുവദിക്കു. അതേ സമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകൾ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here