ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല: വാര്‍ത്താ സമ്മേളനത്തില്‍ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല; ചില മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും താന്‍ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല. കെയുഡബ്ലിയുജെ നല്‍കിയ പരാതി കയ്യില്‍ കിട്ടിയിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും വ്യക്തിപരമായി പറഞ്ഞിട്ടില്ല. ആരെങ്കിലും തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശിക്കുന്നു എന്നും പറഞ്ഞിട്ടില്ല.

കൂട്ടത്തില്‍ ചില മാധ്യമങ്ങളെയാണ് പറഞ്ഞത്. നിക്ഷിപ്ത താല്‍പര്യം അനുസരിച്ച് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും അതനുസരിച്ച് ചില നിലപാടുകളെടുക്കുന്നു എന്നും അതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലപാടെടുക്കേണ്ടി വരുന്നു എന്നുമാണ് പറഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകനാണ്. മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള സംവാദങ്ങള്‍ ആരോഗ്യകരമായി സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലത്.

സൈബര്‍ ആക്രമണം എന്നത് ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതാണ്. സംവാദം വേറൊന്നാണ്. നിങ്ങള്‍ക്ക് ആക്ഷേപമായി തോന്നുന്നത് ഏത് പട്ടികയിലാണ് പെടുന്നത് എന്ന് നോക്കട്ടെ. വസ്തുതകളെ വസ്തുതകളായി കാണണം. നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുണ്ടെങ്കില്‍ അത് ആവഴിക്കും പറയണം.

നിങ്ങള്‍ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇതാദ്യമായല്ല. എത്രയോ കാലമായി. സാധാരണ ഗതിയില്‍ നിലവാരം വിട്ടുള്ള വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടുണ്ടോ? ഞങ്ങള്‍ ശീലിച്ചത് അത്തരമൊരു സംസ്‌കാരം അല്ല. നിങ്ങള്‍ നേരത്തെ വിമര്‍ശിച്ചു എങ്കില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ്. ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടാണ്.

പക്ഷെ അതില്‍ ചില കാര്യങ്ങള്‍ ഈ അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വഴി തിരിച്ച് വിടലുകളാണ്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്. നിങ്ങള്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ നിങ്ങളെ കൈകാര്യം ചെയ്തു കളയാം എന്ന നില എവിടെയാണ് സ്വീകരിച്ചത്? അത്തരമൊരു അവസ്ഥ എവിടെയും ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News