വാളയാർ മ്ലാവ് വേട്ട കേസിൽ വനം വകുപ്പ് കസ്റ്റഡിയിലുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തി . മൂന്ന് ദിവസത്തേക്കാണ് റമീസിനെ കസ്റ്റഡിൽ വാങ്ങിയത്. ആറ് വർഷം മുമ്പ് നടന്ന കേസിൽ മുഖ്യ പ്രതിയാണ് കെ ടി റമീസെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
2019 ജൂലൈ 29 ന് നടന്ന മൃഗവേട്ടക്കേസിലാണ് കെ ടി റമീസിനെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങിച്ചത്. ബുധനാഴ്ച വരെയാണ് കോടതി കസ്റ്റഡി കാലാവധി. റമീസിനെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ വനം വകുപ്പ് ഡിവിഷനുകളിലെ മൃഗ വേട്ടക്കേസുകളിൽ റമീസിന് പങ്കുണ്ടെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും റമീസിൽ നിന്ന് മൊഴി രേഖപ്പെടുത്തി. പാലക്കാട് പുതുശ്ശേരി കോങ്ങോട്ടുപാടത്താണ് 6 വർഷം മുമ്പ് മൂന്ന് മ്ലാവുകളെ വെടിയേറ്റ് ചത്തനിലയില്‍ കണ്ടെത്തിയത്. കോങ്ങോട്ടുപാടം സ്വദേശി രാജീവ്, കഞ്ചിക്കോട് ഹില്‍വ്യൂ കൊട്ടാം പാറയിലെ ദുരൈസ്വാമി, ചടയന്‍കാലായി ഉമ്മിണികുളം സ്വദേശി ജയകുമാര്‍,കഞ്ചിക്കോട് സ്വദേശി മോഹനന്‍ എന്നിവരാണ് കേസിൽ പിടിയിലായത്.
അറസ്റ്റിലായവര്‍ പെരിന്തൽമണ്ണ സ്വദേശിയായ കെടി റമീസാണ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയതെന്ന് മൊഴി നല്‍കിയെങ്കിലും യു ഡി എഫ് ഭരണ കാലത്ത് തുടരന്വേഷണം മുന്നോട്ട് പോയില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ യുഡിഎഫ് നേതാക്കളുടെ അടുത്ത ബന്ധുവായ റമീസിലേക്ക് അന്വേഷണം നീങ്ങിത്തുടങ്ങിയതോടെ ഉന്നതർ ഇടപെട്ട് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. സ്വർണ്ണ കടത്ത് കേസിൽ റമീസ് അറസ്റ്റിലായതോടെ മൃഗവേട്ടക്കേസ് വീണ്ടും ചർച്ചയായി.
തുടർന്നാണ് റമീസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയത്. വനം വകുപ്പ് വാളയാർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here