
എറണാകുളം ജില്ലയുടെ കൊവിഡ് മാനേജ്‌മെന്റ്, ക്ലസ്റ്റർ കണ്ടൈൻമെൻറ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കായി വിശദീകരിച്ച് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ കൺട്രോൾ സെല്ലിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് കളക്ടർ പങ്കു വെച്ചത്. തീരദേശങ്ങളിലുള്ള ക്ലസ്റ്ററുകളിൽ പശ്ചിമ കൊച്ചിയിൽ മാത്രമാണ് നിലവിൽ ആശങ്ക തുടരുന്നത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയാണ് രോഗ വ്യാപന ആശങ്ക സൃഷ്ടിക്കുന്നത്. അതെ സമയം ജില്ലയിൽ ഇന്നലെയും 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ക്ലസ്റ്റർ സോണുകളിൽ ആശങ്ക സൃഷ്ടിക്കുന്നത് ഫോർട്ട് കൊച്ചി ഉൾപ്പെടുന്ന പശ്ചിമ കൊച്ചിയാണ്. മട്ടാഞ്ചേരി പള്ളുരുത്തി ഫോർട്ട് കൊച്ചി മേഖലകളിൽ നിന്നു ഇന്നലെയും മുപ്പതിലധികം പേർക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. കൂടുതൽ ഫലപ്രദമായി ഈ മേഖലകളിൽ രോഗ വ്യാപനം എങ്ങനെ നിയന്ത്രിക്കാനാകും എന്ന പരിശോധനയിലാണ് ജില്ലാ ഭരണകൂടം.
ഈ പ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങളും ഇവിടെ സജീവമായി ലഭ്യമാക്കുന്നുണ്ട്. മറ്റൊരു ക്ലസ്റ്റർ ആയ ചെല്ലാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നു എന്നതും ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ആലുവ, എടത്തല എന്നീ പ്രദേശങ്ങൾ സേഫ് സോൺ ആയി മാറി. ജില്ലയിലെ ക്ലസ്റ്റർ സോണുകളുടെ പ്രവർത്തനം വിശദീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ സുഹാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 133 പേരിൽ 128 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. ചികിത്സയിൽ കഴിയുന്ന എഴുപത് പേരുകൂടി രോഗമുക്തി നേടിയതോടെ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1277 ആയി. രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ള എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയായ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലും ജില്ലാ ഭരണകൂടം നിയന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here