മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ചേര്‍ന്നാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ചിറകരിഞ്ഞത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി കൈകോര്‍ത്ത് അട്ടിമറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ ബജറ്റില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്കൂടി സ്വീകാര്യമായ തുക അനുവദിച്ചിരുന്നു. ഈ വികസന പദ്ധതിയ്ക്ക് തുരങ്കംവെച്ചതിന്റെ ഫലം കൂടിയാണ് വിമാന ദുരന്തം.
1967-ലെ ഇ എം എസ് മന്ത്രി സഭയില്‍ ഗതാഗത മന്ത്രിയായിരുന്ന ഇമ്പിച്ചി ബാവയാണ് വിമാനത്താവളത്തിന് മുന്നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഹജ്ജ് യാത്രയുടെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളത്തെ മാറ്റിയതും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാരുകളാണ്. വി എസ് മന്ത്രി സഭയുടെ കാലത്താണ് വിമാനത്താവള വികസനത്തിന് വീണ്ടും ഭൂമിയേറ്റെടുക്കാന്‍ തീരുമാനിച്ചത്. റവന്യൂ ഓഫിസറെ നിയമിച്ചു.
നടപടികള്‍ തുടരുന്നതിനിടെ ഭരണമാറ്റം. അഞ്ചുവര്‍ഷം വീണ്ടും ഉറക്കം. 2016 -ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നടപടികള്‍ വീണ്ടും തുടങ്ങി.
315 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. കുടിയൊഴിപ്പിക്കുന്നവര്‍ അവര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം. മുഖ്യമന്ത്രിയുടെ ചേംബറില്‍ രണ്ടുയോഗങ്ങള്‍. സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തവര്‍ നിലപാടുമാറ്റി. പ്രത്യക്ഷ സമരത്തിനിറങ്ങി.
എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായിരുന്നു സമരത്തിലെ കൂട്ടാളികള്‍. ഭൂമിയേറ്റെടുക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാലുതവണയാണ് തടഞ്ഞ് മടക്കിയയച്ചു. റണ്‍വേയുടെ വിപുലീകരണവും നവീകരിണവും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു കരിപ്പൂരിലുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here