കാെവിഡ് വാക്‌സിന്‍: മറ്റു രാജ്യങ്ങളിലേക്ക് എപ്പോള്‍? റഷ്യ പറയുന്നു

മോസ്‌കോ: കഴിഞ്ഞദിവസമാണ് കൊവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.

സ്പുട്നിക് അഞ്ച് എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്. ഉപയോഗത്തിനായി വാക്സിന്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതായും പുടിന്‍ വ്യക്തമാക്കിയിരുന്നു.

വാക്‌സിന്‍ വിതരണത്തിന് ആദ്യഘട്ടത്തില്‍ ആഭ്യന്തര വിപണിയെയാണ് പരിഗണിക്കുന്നതെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ വാക്കുകള്‍: ‘വാക്സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുത്തിവെയ്പ് സ്വമേധയാ തെരഞ്ഞെടുക്കാം. നിലവില്‍ തന്നെ നിരവധി ഡോക്ടര്‍മാര്‍ക്ക് കൊവിഡിനെതിരെയുളള സ്വാഭാവികമായ രോഗപ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്. ഇത് ഏകദേശം 20 ശതമാനം വരും. കുത്തിവെയ്പ് വേണോ, വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. നിലവില്‍ വാക്സിന്‍ വിതരണത്തില്‍ സ്വന്തം രാജ്യത്തിനാണ് മുന്‍ഗണന. ഭാവിയില്‍ വാക്സിന്‍ കയറ്റുമതി ചെയ്യും. ഇതിന് വലിയ തോതിലുളള സാധ്യത ഉണ്ടെന്ന് അറിയാം. വിദേശരാജ്യങ്ങള്‍ക്ക് നിശ്ചയമായും വാക്സിന്‍ കൈമാറും. എന്നാല്‍ ആഭ്യന്തര വിപണിക്കാണ് ഇപ്പോള്‍ പരിഗണന’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here