ലൈഫ് സുരക്ഷയില്‍ 2,24,286 കുടുംബം; ചെലവഴിച്ചത് 8068.70 കോടി

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്കായി സംസ്ഥാനത്ത് നാലുവര്‍ഷംകൊണ്ട് ചെലവഴിച്ചത് 8068.70 കോടി രൂപ. സര്‍ക്കാര്‍ വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കേന്ദ്ര നഗര ഗ്രാമീണ മന്ത്രാലയത്തിന്റെ വിഹിതവും ഹഡ്കോ വായ്പയും ഉള്‍പ്പെടെയാണിത്.

ഹഡ്കോ വായ്പ തിരിച്ചടയ്ക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ 8.75 ശതമാനം പലിശ നല്‍കുന്നത് സര്‍ക്കാരാണ്. പദ്ധതിയില്‍ 2,24,286 വീടാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ഈ മഹത്തായ പദ്ധതിയുടെ മറവിലും സര്‍ക്കാരിനെ താറടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്.

8068.70 കോടിരൂപയില്‍ 2617.70 കോടിരൂപ സര്‍ക്കാര്‍ നേരിട്ട് നല്‍കിയതാണ്. 1,844 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതവും 1,057 കോടിരൂപ പിഎംഎവൈക്കുള്ള കേന്ദ്ര വിഹിതവുമാണ്. 2,550 കോടി രൂപയാണ് ഹഡ്കോയില്‍നിന്ന് വായ്പയെടുത്തത്. 15 വര്‍ഷംകൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍തന്നെ തിരിച്ചടയ്ക്കും.

പലിശ സംസ്ഥാന സര്‍ക്കാരും നല്‍കും. അതിനാല്‍ വായ്പയുടെ ബാധ്യത ഗുണഭോക്താക്കള്‍ക്ക് വരില്ല.ഒരു വീടിന് നഗരത്തില്‍ ഒന്നരലക്ഷം രൂപയും ഗ്രാമത്തില്‍ 72,000 രൂപയുമാണ് കേന്ദ്ര വിഹിതം. എന്നാല്‍, ലൈഫ് പദ്ധതിയുടെ ഭാഗമായ വീടിന് ഗുണഭോക്താവിന് നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. അതിനാല്‍ നഗരങ്ങളില്‍ രണ്ടര ലക്ഷംരൂപയും ഗ്രാമങ്ങളില്‍ 3,28,000 രൂപയും സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനവുമാണ് നല്‍കുന്നത്. ഈ ഇനത്തില്‍മാത്രം 1988 കോടിരൂപയാണ് ഇതുവരെ കേരളം നല്‍കിയത്.

ഒന്നാം ഘട്ടത്തില്‍ 54,151 ഗുണഭോക്താക്കളില്‍ 52,289 പേരുടെയും രണ്ടാംഘട്ടത്തില്‍ 2,46,337 ഗുണഭോക്താക്കളില്‍ 1,70,540 പേരുടെയും വീട് നിര്‍മാണം പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തില്‍ 1,25,593 ഗുണഭോക്താക്കളാണുള്ളത്. 217 വീടുള്ള ഭവനസമുച്ചയം അടിമാലിയില്‍ പൂര്‍ത്തീകരിച്ചു.

മറ്റ് പത്തു സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നു. 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം 2021 ഓടെ പൂര്‍ത്തീകരിക്കും. നാലായിരം കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാനാകും. 320ഓളം സ്ഥലം ഭവനസമുച്ചയത്തിന് കണ്ടെത്തി. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഭവനം നിര്‍മിക്കുന്നതിനും സ്വന്തമായി സ്ഥലമില്ലാത്ത ഗുണഭോക്താവിന് മൂന്ന് സെന്റില്‍ കുറയാത്ത സ്ഥലം വാങ്ങി ഭവനനിര്‍മാണം നടത്തുന്നതിനും പദ്ധതിയുണ്ട്.

പണം ചെലവഴിച്ചത് ഇങ്ങനെ ലൈഫ് ഭവനപദ്ധതിക്കായി 8068.70 കോടിരൂപ ചെലവഴിച്ചത് ഇങ്ങനെ. സംസ്ഥാന വിഹിതമായ 2617.70 കോടി രൂപയില്‍ 1226.20 കോടിരൂപ ലൈഫ് മിഷനും പിഎംഎവൈക്കായി 380 കോടിരൂപയും എസ്സി, എസ്ടി, ഫിഷറീസ് വിഭാഗങ്ങള്‍ക്കായി 980 കോടി രൂപയും മൂന്നാംഘട്ടത്തിന് 31 കോടിരൂപയും നല്‍കി.

തദ്ദേശഭരണ സ്ഥാപന വിഹിതമായ 1844 കോടി രൂപയില്‍ 1036 കോടിരൂപ ലൈഫ് മിഷനും 808 കോടി രൂപ പിഎംഎവൈക്കുമാണ്. 2550 കോടി ഹഡ്‌കോ വായ്പയില്‍ 1750 കോടിരൂപ ലെഫ് മിഷനും 800 കോടിരൂപ നഗരസഭയ്ക്കുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News