‘കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇംഗ്ലീഷില്‍ മുഖപ്രസംഗം എഴുതിയ ചരിത്രമാണ് മലയാള മനോരമയ്ക്കുള്ളത്; എന്നിട്ട് എന്തെങ്കിലും ഇവിടെ സംഭവിച്ചോ?; ടി വി രാജേഷ്

ടി വി രാജേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

1959 ജൂണ്‍ 21 ന് ആണ് ചരിത്രത്തില്‍ ആദ്യമായി മലയാള മനോരമ ഇംഗ്ലീഷില്‍ മുഖപ്രസംഗം എഴുതിയത്. കമ്മ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാല്‍ വോട്ടര്‍പട്ടിക താറുമാറാകും തെരഞ്ഞെടുപ്പ് പ്രഹസനമാകും സ്വന്തക്കാരെ തിരുകി കയറ്റും ആരാധനാലയങ്ങള്‍ ദേശസാല്‍കരിക്കപ്പെടും വിശ്വാസം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നഷ്ടമാകും എന്നിങ്ങനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമായിരുന്നു ആ മുഖപ്രസംഗം. ജവഹര്‍ലാല്‍ നെഹ്‌റു കേരളത്തില്‍ വന്ന ആ ദിവസം അദ്ദേഹത്തിന് വായിക്കാന്‍ വേണ്ടി മാത്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇംഗ്ലീഷില്‍ മുഖപ്രസംഗം എഴുതിയ ചരിത്രമാണ് മലയാള മനോരമയ്ക്കുള്ളത്. അതിന് ശേഷം 1967, 1980, 1987, 1996, 2006, 2016 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. മനോരമയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞതില്‍ എന്തെങ്കിലും ഇവിടെ സംഭവിച്ചോ.? പറഞ്ഞത് തിരുത്താന്‍ തയ്യാറാകുമോ മനോരമ.?

യൂണിവേഴ്‌സിറ്റി കോളേജിലെ ചാപ്പകുത്തലില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഒന്നാം പേജ് പൂര്‍ണമായി മാറ്റിവെച്ചു. മുഖപ്രസംഗം, പരമ്പരകള്‍ എന്നിങ്ങനെ മനോരമയുടെ ചാപ്പകുത്തല്‍ കഥകള്‍ നിറഞ്ഞൊഴുകി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം കെഎസ്യുവിന്റെ ഒരു നേതാവ് തന്നെ ചാപ്പകുത്തലിലെ വസ്തുത പുറത്ത് പറഞ്ഞു. പക്ഷെ, മനോരമ തിരുത്തിയില്ല, മാപ്പ് പറഞ്ഞില്ല.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ നിലവാരമില്ലാത്ത കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പോലും വെണ്ടക്കാക്ഷരത്തില്‍ കൊടുക്കാറുണ്ട് മനോരമ. മൂക്ക് താഴോട്ട് ഉള്ളവര്‍ ആരും വിശ്വസിക്കാത്ത വാര്‍ത്തകളാണ് മനോരമ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കൊടുത്തത്. ഇതിലൊന്നും ഇന്നേവരെ മനോരമ മാപ്പ് പറഞ്ഞതായി ഓര്‍മ്മയില്ല.

ആക്രിപെറുക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കേരളത്തിന് നല്‍കിയത് 11 കോടിയോളം രൂപയാണ്. ആ വാര്‍ത്ത കാണണം എങ്കില്‍ മനോരമ പത്രം ടെലസ്‌കോപ്പ് വെച്ച് നോക്കണം. കേരളത്തിലെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയം മനോരമയ്ക്ക് വാര്‍ത്തയല്ല. എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ സുപ്രീംകോടതി വരെ പോയി വിജയിച്ചു. ആ വാര്‍ത്തയില്‍ ഡിവൈഎഫ്‌ഐയുടെ പേര് കാണാന്‍ ഭൂതക്കണ്ണാടി വെക്കേണ്ടി വന്നു.

ഇന്നത്തെ മലയാള മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍ എന്റെ സുഹൃത്ത് ശ്രീ.സുജിത് നായരുടെ ഒരു ലേഖനം ഉണ്ട്. സൈബര്‍ രേഖയും പോരാളികളും എന്നാണ് തലക്കെട്ട്. സൈബര്‍രംഗത്ത് സിപിഐ എം സജീവമായി ഇടപെടാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അതിന് കൃത്യമായ ഒരു മാനദണ്ഡം പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു എന്ന് സുജിത് നായര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. കാരണം, സിപിഐ എം തങ്ങളുടെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അങ്ങനെയൊരു മാര്‍ഗരേഖയോ പെരുമാറ്റച്ചട്ടമോ വെച്ചിട്ടുണ്ടല്ലോ. അത് പോലും ചെയ്യാത്ത കോണ്‍ഗ്രസ്, ബിജെപി സൈബര്‍ ആക്രമണത്ത പറ്റി പറയാന്‍ എന്തേ സുജിത്തിന് കൈ വിറച്ചോ.?

ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമിത്തിന് ഇരയായപ്പോള്‍, ഷാനിക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഹനാന് നേരെ ആക്രമണം ഉണ്ടായപ്പോള്‍, അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും നടന്നപ്പോള്‍ ഇല്ലാത്ത വേവലാതി എന്തിനാണ് നിങ്ങള്‍ക്കിപ്പോള്‍? കോണ്‍ഗ്രസും ബിജെപിയും തെറിവിളിച്ചാല്‍ അയ്യപ്പദാസ് പറഞ്ഞത് പോലെ നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ മുട്ടിലിഴയും എന്ന് തന്നെയല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടത്.? മനോരമയിലെ തന്നെ ജീവനക്കാരിയായ ഷാനിക്കെതിരെ നടന്ന ക്രൂരവും നിന്ദ്യവുമായ സൈബര്‍ ആക്രമണത്തില്‍ ഒന്ന് പ്രതിഷേധിക്കാന്‍ പോലും തയ്യാറാകാത്ത മനോരമയ്ക്ക് ഇപ്പോഴെന്താണ് ഒരു ഉണര്‍വ്വ്. സ്വന്തം ജീവനക്കാര്‍ക്ക് തന്നെ രണ്ട് തരം നീതിയാണോ.? നിങ്ങളുടെ ഈ സെലക്ടീവ് പ്രതികരണത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.

മഴപെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡാം പൊട്ടിയെന്ന് പറഞ്ഞത് നാക്കുപിഴ എന്നാണല്ലോ ന്യായീകരണം. ശരി, സമ്മതിച്ചു. കേരളത്തിലെ ഒരു മന്ത്രിക്ക് ഇതേപോലെ നാക്കുപിഴ വന്നപ്പോള്‍ നിങ്ങള്‍ ക്ഷമിച്ചോ.? അത് ആഘോഷമാക്കിയില്ലെ. പ്രളയഭീതിയില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്ക് മുന്‍പിലേക്ക് ഡാം പൊട്ടിയെന്ന് നാക്ക് പിഴച്ച് പറഞ്ഞാല്‍ അത് തിരുത്തണ്ടേ.?

മാധ്യമനുണകളുടെ ഏറ്റവും വലിയ ഇര ശ്രീ. നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഒരു കഷണം ചിക്കനും മദ്യവും ഉണ്ടെങ്കില്‍ ആരുടേയും ജീവിതം എഴുതി തുലയ്ക്കാന്‍ ഇവിടെ ഒരു കൂട്ടരുണ്ടെന്നാണ്. എന്തേ ആരും പ്രതികരിക്കാത്തത്.? നമ്പി നാരായണന്‍ പറഞ്ഞത് ശരിവെക്കുന്നതല്ലേ നിങ്ങളുടെ ഈ മൗനം. ഇടുക്കിയിലെ ഒരു സമരകാലത്തെ ഓര്‍മ്മിപ്പിച്ച് മന്ത്രി എം എം മണിയും ഇതേ കാര്യം മുന്‍പ് പറഞ്ഞിരുന്നു. അന്ന് എന്തായിരുന്നു കോലാഹലം. എങ്ങനെയാണ് മന്ത്രി മണിയെ നിങ്ങള്‍ ആക്രമിച്ചത്. ഈ ഇരട്ടത്താപ്പ് പരിഹരിക്കാന്‍ നിങ്ങള്‍ ആദ്യം തയ്യാറാകണം. സ്വയംവിമര്‍ശനവിധേയമായി വസ്തുതകള്‍ വെച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. മാധ്യമങ്ങളിലെ വസ്തുതകളെ കേരളം എന്നും സ്വാഗതം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ കൂട്ടമായി കള്ളം പ്രചരിപ്പിക്കും. പിന്നീട് ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കി വരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും. ഇതായിരുന്നു കുറച്ച് കാലം മുന്‍പ് വരെയുള്ള സ്ഥിതി. പക്ഷെ ഇന്ന് കള്ളപ്രചരണങ്ങള്‍ക്ക് മിനുട്ടുകളുടെ ആയുസ്സ് മാത്രമേയുള്ളു. മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകുന്ന രീതിയില്‍ നിന്നും മാധ്യമങ്ങളും ചോദ്യചെയ്യപ്പെടും എന്ന രീതിയിലേക്ക് നാട് മാറുന്നു. അതിന്റെ അസഹിഷ്ണുതയാണ് ഇപ്പോള്‍ കാണുന്നത്.
മാധ്യമങ്ങളുടെ തെറ്റുകള്‍ ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്, ഇതിന് മുന്‍പ് നിങ്ങള്‍ ഇതിനേക്കാള്‍ വലിയ ആഘോഷങ്ങള്‍ നടത്തിയത് കൊണ്ടാണ് എന്ന് മനസിലാക്കുക. നിങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത. രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും സെലിബ്രിറ്റികളെയും നിങ്ങള്‍ വ്യക്തിപരമായും രാഷ്ട്രീയപരമായും അസത്യങ്ങള്‍ പ്രചരിപ്പിച്ച് ആഘോഷിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ ഇപ്പോള്‍ നിങ്ങളും അനുഭവിക്കേണ്ടി വരുന്നു. അത് ഇല്ലാതിരിക്കണമെങ്കില്‍ നിങ്ങള്‍ സ്വയംവിമര്‍ശനവിധേയമായി തിരുത്തലുകള്‍ വരുത്തുക. സ്വാഭാവികമായും ജനങ്ങളും നല്ല രീതിയില്‍ പ്രതികരിക്കും.

സിപിഐ എം അംഗങ്ങള്‍ ഒരു ചട്ടക്കൂടിനകത്താണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍മിഡിയയില്‍ ആ ചട്ടക്കൂടിന് പുറത്തും സിപിഐ എമ്മിനെ സനേഹിക്കുന്നവരുണ്ട്. അവര്‍ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാറുണ്ട്. ചൂണ്ടിക്കാട്ടാറുണ്ട്. അതിരുവിട്ട രീതിയില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ അത് പാര്‍ട്ടി പ്രോത്സാഹിപ്പിക്കാറില്ല. പാര്‍ട്ടി അംഗത്വമുള്ളയാളാണ് അങ്ങനെ പ്രതികരിക്കുന്നതെങ്കില്‍ താക്കീതോ നടപടിയോ സ്വീകരിക്കാറുണ്ട്. ഇത് സിപിഐ എം സ്വീകരിക്കുന്ന നടപടികളാണ്. ഇതൊന്നും ചെയ്യാത്തവരെ കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു വേവലാതിയും കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here