തിരുവനന്തപുരം ന​ഗരത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രം

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് അറിയിച്ചത്. അർധരാത്രി മുതലാണ് ഇളവ് നിലവിൽ വന്നത്. ഇന്നലെയാണ് തിരുവനന്തപുരം ന​ഗരത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍, കഫേ മുതലായവ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ഇവയ്ക്ക് രാത്രി ഒന്‍പതുവരെ പ്രവര്‍ത്തന അനുമതിയുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും രാത്രി ഒന്‍പതുവരെ മാത്രമേ പാടുള്ളൂ.

ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് അനുമതിയില്ല. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, എന്നിവയ്ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.

എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യസ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്‌ പ്രവര്‍ത്തിക്കാം. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫിസുകളില്‍ ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണം. മീറ്റിങ്ങുകള്‍ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കണം.

കായിക-വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും ജിമ്മുകള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. മല്‍സ്യച്ചന്ത ഉള്‍പ്പടെയുള്ള മാര്‍ക്കറ്റുകള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം. എന്നാല്‍, ആള്‍ക്കൂട്ടം പാടില്ല. കല്യാണച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

ട്യൂഷന്‍/കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. ഓഡിറ്റോറിയം, അസംബ്ലി ഹാള്‍, സിനിമ ഹാള്‍, വിനോദപാര്‍ക്കുകള്‍, തീയറ്ററുകള്‍, സ്വിമ്മിങ് പൂള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്. സാമൂഹ്യ-മത-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-കായിക കൂടിച്ചേരലുകള്‍ക്കും അനുമതിയില്ല. 10 വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കഴിയുന്നതും വീടിനു പുറത്തിറങ്ങരുത്.

കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമായിരിക്കില്ലെന്നും നഗരസഭയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News