അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് ന്യൂയാേര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
സഹോദരന്‍ റോബര്‍ട്ടിനെ ട്രംപ് വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായ അവസ്ഥയിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
യുഎസിലെ പ്രശസ്തനായ ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമാണ് റോബർട്ട് ട്രംപ്. എഴുപത്തിനാലുകാരനായ ഡോണൾഡ് ട്രംപുമായി റോബർട്ട് ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ജൂണിലാണ് റോബർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
സഹോദരനെന്നതിലുപരി തന്റെ നല്ല കൂട്ടുകാരനായിരുന്നു റോബര്‍ട്ടെന്ന് ട്രംപ് അനുസ്മരിച്ചു. ‘എന്റെ സഹോദരൻ റോബർട്ട് ഇന്ന് രാത്രി അന്തരിച്ചുവെന്ന വിവരം വേദനയോടെയാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അവന്റെ ഓർമ്മ എന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക’– ട്രംപ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here