സ്വർണക്കടത്ത് കേസ്; പ്രതികളെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു;സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഇക്കഴിഞ്ഞ 5 മുതൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലായിരുന്ന സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. മുൻ ഐ ടി സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ ഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ആവർത്തിച്ചു.

2017, 2018 വർഷങ്ങളിൽ മൂന്ന് തവണ ശിവശങ്കറിനോടൊപ്പം സ്വപ്ന വിദേശ സന്ദർശനം നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രളയദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയായിരുന്നു 2018 ഒക്ടോബറിലെ സന്ദർശനമെങ്കിൽ മറ്റ് യാത്ര വിവരങ്ങളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

ശിവ ശങ്കറിൻ്റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറുമായി സംയുക്ത ലോക്കർ തുറന്നതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ലോക്കറുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്ന് ഇ ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

അതേ സമയം സ്വപ്നയുടെ സ്വപ്നയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും.ഇതിനിടെ സ്വപ്നയ്ക്ക് ഹൃദയ സംബന്ധമായ ചികിത്സ സൗകര്യമൊരുക്കാൻ ജില്ല ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. തനിക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥകൾ ഉണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചതിനെത്തുടർന്നായിരുന്നു കോടതിയുടെ നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News