ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി വിമാനത്താവളങ്ങളാണ് രണ്ടാംഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം, ലക്നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍. അദാനി എന്റര്‍പ്രൈസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്.

ഇതില്‍ അഹമ്മദാബാദ്, മംഗലാപുരം, ലക്നൗ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് അദാനി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. മറ്റു വിമാനത്താവളങ്ങളുടെ കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണ്.

എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം, മാനേജ്മെന്റ്, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനം

സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക നീണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

നൂറിലേറെ വിമാനത്താവളങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പക്കല്‍ ഉള്ളത്. ഇതു കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here