ഒരുനാടിന്‍റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവ സാക്ഷ്യത്തിന്റെ പേരാണ് സഖാവ് പി കൃഷ്ണപിള്ള; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

നാൽപ്പത്തിരണ്ടു വയസ്സുവരെമാത്രം ജീവിച്ച ഒരു വിപ്ലവകാരി ഒരുനാടിന്റെ ഭാഗധേയം മാറ്റിയെഴുതാൻ നേതൃത്വം നൽകിയ ആവേശകരമായ അനുഭവ സാക്ഷ്യത്തിന്റെ പേരാണ് സഖാവ് പി കൃഷ്ണപിള്ള. കുറഞ്ഞ ആയുസ്സിന് ഉള്ളിൽത്തന്നെ നാടിന്റെ പുരോഗമന പരിവർത്തനത്തിന് വഴിവിളക്കായി മാറിയ വിപ്ലവനക്ഷത്രങ്ങൾ ചിലതുണ്ട് നമുക്ക്. ചെഗുവേര, ഭഗത് സിങ്‌ തുടങ്ങിയവർ. ആ നിലയിലാണ് “സഖാവ്’. ഏകദേശം ഇരുപത് വർഷത്തോളമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. പക്ഷേ, അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്നു. കമ്യൂണിസ്റ്റുകാർ പൊതുവിൽ പരസ്പരം സംബോധന ചെയ്യുന്ന പദമായ ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. ഇന്നേക്ക് 72 വർഷംമുമ്പ് 1948ലെ ഇതേദിവസം ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് സഖാവ് മരിച്ചത്. വൈക്കത്ത് 1906ലാണ് ജനനം.

ദാരിദ്ര്യംകാരണം പ്രാഥമികവിദ്യാഭ്യാസംമാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16–-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്‌തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണം വിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടുപതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

1930 മുതൽ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷരാഷ്ട്രീയത്തിന്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. തെക്ക്, വടക്ക് എന്ന വ്യത്യാസമെന്യേ കേരളത്തിലാകെ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ലവകാരിയുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താൻ പ്രവർത്തകരെ കണ്ടുപിടിക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കഴിവും കുറവും തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും പ്രവൃത്തി നൽകുന്നതിലും അതീവ സാമർഥ്യമുണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർടിയിൽതന്നെ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽവച്ചായിരുന്നുവെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

സംഘടന കെട്ടിപ്പടുക്കുന്നതിലും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എതിരാളികളെ നേരിടുന്നതിലും സഖാവ് കാട്ടിയ മികവ് ഓർക്കേണ്ടതാണ്. തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലെ വിപ്ലവകല ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തിക സമരത്തെ എങ്ങനെ രാഷ്ട്രീയസമരമാക്കി വളർത്താമെന്ന് തെളിയിച്ചു.

അതുപോലെ എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക–-ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വംനൽകി. നവഉദാരവൽക്കരണത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി‐കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ നയിച്ച പാത സ്മരിക്കാം.

കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ ചേരിയും ദേശീയമായി വെല്ലുവിളികളെയും മർദനങ്ങളെയും നേരിടുന്നുണ്ട്. ഇതിനെ അഭിമുഖീകരിക്കാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നമുക്ക് പ്രചോദനമാണ്. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കുസമരത്തെ നേരിടാൻ സർ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ ഒരു നാരങ്ങാകച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് സഖാവ് ബോധംകെട്ട് വീണു. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജയിൽമോചിതനായശേഷം ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി–-നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിണറായി–-പാറപ്രം രഹസ്യ സമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.

1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര–- വയലാർ സമരത്തിന് നേതൃത്വം നൽകുകയുംചെയ്തു. കേരളചരിത്രത്തിലെ വിപ്ലവ ഇതിഹാസാധ്യായമാണ് പുന്നപ്ര–- വയലാർ സമരം. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട ഒരു മെലിഞ്ഞ മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവരോട് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര–- വയലാർ സമരശേഷം ബഹുജനനേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്.

പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. “”എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്” മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവപാർടിയായി ഇനിയും കൂടുതൽ വളരും. ജനങ്ങൾ കോളറ, വസൂരി തുടങ്ങിയ മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. കോവിഡ് വ്യാപനത്തിന്റെ ഈ കാലത്ത് അതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള ജനപങ്കാളിത്തത്തിന് സഖാവിന്റെ സ്മരണ പ്രചോദനമാകും.

പി കൃഷ്ണപിള്ള ജീവിച്ച കാലത്തെന്നപ്പോലെതന്നെ ഇന്നും കമ്യൂണിസ്റ്റുകാരെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെ വിരുദ്ധമുന്നണിക്കാർ ആവനാഴിയിലെ ആയുധങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട്. അതിനെ അതിജീവിക്കാൻ സഖാവിനെപ്പോലുള്ള നേതാക്കൾ സംരക്ഷിച്ച് വളർത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും ചേർന്ന പ്രതിപക്ഷം കെട്ടഴിച്ചുവിടുന്ന അസത്യങ്ങളെയും അരാജക പ്രക്ഷോഭങ്ങളെയും ഒറ്റപ്പെടുത്തുകതന്നെ ചെയ്യും.

1946ൽ മലബാറിൽ നടന്ന തെരഞ്ഞെടുപ്പ് കാലത്ത് പൊതുയോഗം കലക്കാൻ കോൺഗ്രസുകാർ നടത്തിയ ഗുണ്ടായിസവും അതിനെ പ്രതിരോധിക്കാൻ പി കൃഷ്ണപിള്ള പ്രയോഗിച്ച തന്ത്രവും ഈ വേളയിൽ സ്മരിക്കാം. കല്ലേറിൽ പൊതുയോഗം കലങ്ങി. അതറിഞ്ഞ് അതേസ്ഥലത്ത് അടുത്ത ഒരു ദിവസം സഖാവ് പങ്കെടുത്ത് പൊതുയോഗം സംഘടിപ്പിച്ചു. എന്നാൽ, അന്നും കല്ല് വന്നുവീണു. സഖാവ് ചെയ്തതാകട്ടെ വന്നുവീണ കല്ല് കൈയുർത്തി പിടിച്ച് അത് ലേലം ചെയ്തു. ഇതിന് സമാനമായ മറുപടികൾ തരാതരംപോലെ ഇന്നും നമുക്ക് നൽകേണ്ടതുണ്ട്. എൽഡിഎഫ് സർക്കാരിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരെ ആക്ഷേപ ശരങ്ങൾ വർഷിക്കുന്ന കോൺഗ്രസ് –-ബിജെപി പ്രതിപക്ഷത്തിന് നേർക്കാണ് അഴിമതിയുടെയും കള്ളപ്പണത്തിന്റെയും മലവെള്ളപ്പാച്ചിൽ എത്തുന്നതെന്നതാണ് യാഥാർഥ്യം.

സ്വർണക്കടത്ത് , ലൈഫ് പദ്ധതി കമീഷൻ തുടങ്ങിയ ആക്ഷേപങ്ങളൊന്നും എൽഡിഎഫ് സർക്കാരിന്റെ യശസ്സിനെ ഇടിക്കുന്നവയല്ല. അതിനുകാരണം, ഇന്നത്തെ ഭരണകർത്താക്കൾ യുഡിഎഫിന്റെയും ബിജെപിയുടെയും ഭരണകർത്താക്കളെപ്പോലെയല്ല എന്നതാണ്. ബൊഫോഴ്സ് ആയുധ ഇടപാട്, ശവപ്പെട്ടി കുംഭകോണം, ഓഹരി തട്ടിപ്പ്, ആദർശ് ഫ്ളാറ്റ് അഴിമതി, ടുജി സ്പെക്ട്രം അഴിമതി, യൂറിയ കുംഭകോണം, ഖനിക്കൊള്ള, കോമൺവെൽത്ത് അഴിമതി, സോളാർ തട്ടിപ്പ്, ടൈറ്റാനിയം അഴിമതി, പാലാരിവട്ടം അഴിമതി ഇങ്ങനെയുള്ള ഈ ക്രമക്കേടുകളിലെല്ലാം പ്രധാനമന്ത്രി, മുഖ്യമന്ത്രി മുതലുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. ഈ അഴിമതിയിൽ പങ്കുള്ള വില്ലാളിവീരൻമാരാണ് അഴിമതി ചെയ്യാത്ത എൽഡിഎഫ് സർക്കാരിനെ ക്രൂശിക്കാൻ നോക്കുന്നത്. മുഖ്യമന്ത്രിയുടെയും മറ്റ് ഭരണകർത്താക്കളുടെയും കൈകൾ ശുദ്ധമാണ്. അതുകൊണ്ടുതന്നെയാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏതൊരുവിധ അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളത്.

നാളിതുവരെ കാണാത്തവിധത്തിലുള്ള സമഗ്രവികസനവും ക്ഷേമനടപടികൾക്കുമാണ് കേരളം എൽഡിഎഫ് ഭരണത്തിൽ സാക്ഷ്യം വഹിക്കുന്നത്. കേവിഡ്–-19 പ്രതിരോധത്തിലാകട്ടെ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എൽഡിഎഫ് ഭരണം ഭാവിയിലും തുടരേണ്ടത് കേരളത്തിന്റെയും ഇന്ത്യയുടെയും രക്ഷയ്ക്ക് ആവശ്യമാണ്. അതിന് നാടിനെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഖാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ശക്തിപകരുന്നതാണ്. സഖാവിന്റെ അവസാന നിർദേശം “സഖാക്കളെ മുന്നോട്ട്’ എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കാൻ പ്രതിജ്ഞ പുതുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News