പട്ടികവർഗ കുടുംബങ്ങൾക്ക് ഓണക്കിറ്റ്- ഓണക്കോടി വിതരണം ചെയ്തു

പട്ടികവർഗ കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ അധ്യക്ഷനായി.

സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പാങ്ങോട് പഞ്ചായത്തിലെ വാഴോട്ടുകാല കോളനിയിലെ ആദിവാസികളായ അപ്പുക്കുട്ടൻ, സരോജിനി എന്നിവർ മന്ത്രി എ. കെ. ബാലനിൽ നിന്ന് ഏറ്റുവാങ്ങി. മുഖ്യമന്ത്രി ഓൺലൈൻ ആയാണ് ഉദ്ഘാടനം നിർവഹിച്ചത്.

സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500 ഗ്രാം), മുളകുപൊടി(200 ഗ്രാം), ശർക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 ഗ്രാം), ഉപ്പുപൊടി(ഒരു കിലോ), തുവര പരിപ്പ്(250 ഗ്രാം), തേയില(200 ഗ്രാം) എന്നിങ്ങനെ ഒൻപതിനം ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 140436088 രൂപയാണ് ഇതിനായി പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിൽ നിന്ന് ചെലവഴിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

60 വയസ്സിനു മേൽ പ്രായമുള്ള 63224 പട്ടികവർഗക്കാർക്കാണ് ഓണക്കോടി നൽകുന്നത്. ഇതിൽ 27640 പേർ പുരുഷന്മാരും 35584 സ്ത്രീകളുമാണ്. പുരുഷന്മാർക്ക് ഒരിഞ്ചു കരയുള്ള ഡബിൾ മുണ്ട്, വെള്ള തോർത്ത് എന്നിവയും സ്ത്രീകൾക്ക് ഒരിഞ്ചു കരയുള്ള സിംഗിൾ സെറ്റ് മുണ്ടും ആണ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 58103388 രൂപ ഇതിനായി ചെലവഴിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ 2220 പേർക്ക് ഈ വർഷം അധികമായി ഓണക്കോടി .നൽകുന്നുണ്ട്. ഹാൻടെക്സ് മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.

ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പുനീത്കുമാർ സ്വാഗതവും പട്ടികവർഗ വികസന ഡയറക്ടർ ശ്രീ. പി. പുകഴേന്തി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here