കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ബോഡി ഫണ്ട് വിനിയോഗത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നടന്നത് വ്യാപകമായ പണാപഹരണം. കോര്‍പ്പറേഷന്റെ രേഖകളില്‍ കൃത്രിമം കാണിച്ചത് മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ വരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഓഡിറ്റില്‍ കണ്ടെത്തി.
1994ലെ കേരളം മുനിസിപ്പല്‍ നിയമത്തിലെ 294 ആം വകുപ്പ് പ്രകാരം സാമ്പത്തിക വര്ഷം അവസാനിച്ചതിന് പിന്നാലെ ജോണ്‍ ആദ്യ വാരം ധനകാര്യ പത്രിക സമര്‍പ്പിക്കണം എന്നാണു നിയമം. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ 2018-2019 വര്‍ഷത്തെ ധനകാര്യ പത്രിക സമര്‍പ്പിച്ചത് ജൂലൈ 30 ന് ആണ്. ഓഡിറ്റിങ് വിഭാഗം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനും കോര്‍പ്പറേഷന്‍ തയ്യാറായില്ല എന്നാണ് ഓഡിറ്റിങ് റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണം.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷിക കണക്കില്‍ വര്‍ധന ഉണ്ടെങ്കിലും വരുമാന സ്രോതസ്സുകളായ നികുതി നികുതിയേതര വരുമാനങ്ങള്‍ പിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ അലംഭാവം കാണിച്ചു.
ഹഡ്‌കോ ലോണില്‍ യഥാക്രമം പിരിച്ചെടുക്കേണ്ട മുതല്‍ തുക വാര്‍ഷിക കണക്കുകയുമായി ഒത്തു പോകുന്നില്ല, അമൃത് പദ്ധതിക്കായി നല്‍കിയ മുന്‍കൂര്‍ തുക കണക്കുകളില്‍ കാണാനില്ല എന്ന് തുടങ്ങി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കളക്ഷന്‍ നടക്കാത്ത ചെക്കുകള്‍ ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനായി പിന്‍വലിച്ച തുക എന്നിവയൊന്നും കണക്കുകളില്‍ ഇല്ല.
കൊച്ചി കോര്പ്പറേഷന് ആകെ ഉള്ളത് 69 ബാങ്ക് അക്കൗണ്ടുകള്‍ ആണ്. ഇതില്‍ ഓഡിറ്റിങ്ങിനായി പാസ് ബുക്ക് ഹാജരാക്കിയത് ഒരു അക്കൗണ്ടിന്റെത് മാത്രം.
ഉപയോഗിക്കാതെ കിടക്കുന്ന 16 ഓളം അക്കൗണ്ടുകള്‍ കോര്പ്പറേഷന് ഉണ്ട്. പലയിടത്തും ബാങ്ക് രേഖകളും കണക്കുകളുമായി യാതൊരു ബന്ധവും ഇല്ല. മാനുവല്‍ റസീറ്റ് വഴി നികുതി പിരിച്ചെടുത്ത കോര്‍പ്പറേഷന്റെ മൂക്കിന് തുമ്പിലൂടെ വലിയ അളവില്‍ പണം അപഹരിക്കപ്പെട്ടിട്ടുണ്ട്.
ഇതിനായി മുന്‍ വര്‍ഷങ്ങളില്‍ ഓഡിറ്റ് ചെയ്തതും ക്യാന്‍സല്‍ ചെയ്തതുമായ റസീറ്റ് ബുക്കുകള്‍ വരെ ഉപയോഗിച്ച്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്ഥാപനത്തിന് തുടര്‍ച്ചയായി നാല് വര്‍ഷമാണ് കൊച്ചി കോര്‍പ്പറേഷന്‍ റസീറ്റ് പ്രിന്റ് ചെയ്യാന്‍ ഉള്ള ടെണ്ടര്‍ നല്‍കിയത്. രേഖകളില്‍ കൃത്രിമത്വം കാണിച്ച് 4,53,570 രൂപ തട്ടി എടുത്തിട്ടുണ്ട്.
മട്ടാഞ്ചേരി ടൗണ്‍ഹാള്‍, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ഇല്ലാത്ത ആളുകളുടെയും വ്യാജ റെസിപ്‌റ് നമ്പറുകള്‍ എഴുതി ചേര്‍ത്തുമാണ് ഇത്രയും തുക തട്ടിയെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here