തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി; തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം; കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതി; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

വന്‍തോതില്‍ അഴിമതിക്ക് വഴിവെക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സീപോര്‍ട്ടും അദാനിക്ക് എന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. സിപിഐഎം പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

അദാനി വാഗ്ദാനം ചെയ്ത തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടും വിമാനത്താവളം അദാനിക്ക് നല്‍കിയത് നല്‍കിയത് അഴിമതിക്ക് വേണ്ടിയാണ്. തിരുവനന്തപുരം വിമാനത്താവളം ഒരിക്കലും സ്വകാര്യവത്കരിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. എല്ലാ എംപിമാരും ഒരുമിച്ച് നില്‍ക്കണം. പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നിലപാടാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ സ്വീകരിച്ചത്. തരൂര്‍ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സ്വകാര്യവത്കരണത്തെ ഇപ്പോള്‍ ന്യായീകരിക്കുന്ന വി മുരളീധരനാണ് ഈ കൈമാറ്റത്തിനെതിരെ മുന്‍പ് കേന്ദ്രത്തിന് കത്തയച്ചത്. സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ടികള്‍ എല്ലാം സ്വീകരിച്ചത് സ്വാഗതാര്‍ഹമായ നിലപാടാണ്. നിയമസഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം. ഇതോടൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News