സ്വപ്നക്കും കൂട്ടര്‍ക്കും യുണിടാക് നാലേകാല്‍ കോടി കമ്മീഷന്‍ നല്‍കിയെന്ന കൈരളി ന്യൂസ്വെളിപ്പെടുത്തല്‍ ശരിവച്ച് എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി. യൂണിടാക് കമ്മീഷന്‍ നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴി.
സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം കമ്മീഷനല്ലെന്നും കോടതി കണ്ടെത്തി.സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ കോടതി വ്യക്തമാക്കിയത്.
സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവർക്ക് യുണിടാക് 4 കോടി 25 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന നിർണ്ണായക വിവരം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കെെമാറിയെന്നും കൈരളി ന്യൂസ് വെളിപ്പെടുത്തിയിരുന്നു.
ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസാണ് ന്യൂസ് N വ്യൂസ് പ്രോഗ്രാമിനിടെ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.ഈ വിവരങ്ങളെല്ലാം പൂർണ്ണമായി ശരിവെച്ചിരിക്കുകയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഉൾപ്പടെയുള്ളവർക്ക് യൂണി ടാക് കമ്മീഷൻ നൽകിയെന്ന വിവരം ശരിവെച്ചിരിക്കുന്നത്.
ഉത്തരവിൽ പരാമർശിക്കുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്. യൂണിടാക്ക് പ്രതിനിധി സന്തോഷ് ഈപ്പന്‍റെ മൊഴിപ്രകാരം സ്വപ്ന ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് കമ്മീഷന്‍ നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. നാലാം പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഐസോമോങ്ക് എന്ന കമ്പനിയുടെ ശാസ്തമംഗലം ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് യൂണിടാക്ക് കമ്മീഷന്‍തുക കൈമാറിയത്.
കമ്മീഷൻ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച കാര്യം നാലാം പ്രതി സന്ദീപ് നായരും സമ്മതിച്ചിട്ടുണ്ട് .ഈ സാഹചര്യത്തില്‍ സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച തുക കള്ളപ്പണമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പ്രഥമദൃഷ്ട്യാ ഇക്കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.കള്ളപ്പണം ഉപോഗിച്ച് വസ്തുവാങ്ങാന്‍ ശ്രമിച്ചതായും സംശയമുണ്ട്.
അതിനാല്‍ സ്വപ്നക്കെതിരെ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതികൾ നിരവധി തവണ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തലും ഇത് സംബന്ധിച്ച വാദവും കോടതി അംഗീകരിച്ചതോടെ നയതന്ത്ര ചാനൽ വഴിയല്ല സ്വർണ്ണക്കടത്ത് നടത്തിയതെന്ന കേന്ദ്ര മന്ത്രി മുരളീധരൻ്റെ വാദം തെറ്റാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
സ്വപ്നക്ക് ഇന്ത്യയിലും വിദേശത്തും വലിയ സ്വാധീനമുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതായും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here