ഡോക്യുസ്കേപ്പ് ഓൺലൈൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മുന്‍ മേളകളിലെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളുമാണ് ഓൺലൈൻ മേളയിൽ പ്രദർശിപ്പിക്കുന്നത്.
സാംസ്‌കാരിക നിർജീവതയുടെ ഭവിഷ്യത്ത് കോവിഡിന്‍റെ പ്രത്യാഘ്യാതമാകുമെന്ന് മേള ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി.
14 ഡോക്യുമെന്‍ററികളും 5 ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്പസ് സിനിമകളും ആറ് അനിമേഷന്‍ സിനിമകളും ഉള്‍പ്പെടെ ആകെ 29 സിനിമകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇവയില്‍ ഏഴെണ്ണം വിദേശചിത്രങ്ങളാണ്. ഓരോ ദിവസവും നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
ഈ വര്‍ഷം ജൂണില്‍ നടക്കേണ്ടിയിരുന്ന ഡോക്യുമെന്‍ററി – ഹ്രസ്വ ചലച്ചിത്രമേള കൊവിഡ് രോഗവ്യാപനം കാരണം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചലച്ചിത്ര അക്കാദമി ‘ഡോക്യുസ്കേപ്പ്: ഐഡിഎസ്എഫ്എഫ്കെ വിന്നേഴ്സ്’ എന്ന ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
സാംസ്‌കാരികരംഗവും വിദ്യാഭ്യാസരംഗവും നിര്ജീവമായാൽ ഉണ്ടാകുന്ന ഭവിഷ്യത്തതാണ് കോവിഡിന്‍റെ പ്രത്യാഘ്യാതമെന്ന നിലയിൽ അഭിമുഖീകരിക്കാൻ പോകുന്നതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും സിനിമ എന്ന മാധ്യമത്തിന്‍റെ ദൃശ്യപരമായ സാധ്യതകള്‍ സര്‍ഗാത്മകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് ഐഡിഎസ്എഫ്എഫ്കെയില്‍ പുരസ്കാരം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ മികച്ച ഒരു ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് ലഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here