ഹിന്ദി അറിയാത്തവര്‍ക്കെതിരെ അധിക്ഷേം തുടരുന്നു; ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് കേന്ദ്ര ആയുഷ് സെക്രട്ടറി

ദില്ലി: ഹിന്ദി ഭാഷ അറിയാത്തവര്‍ വെബിനാറില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പരാമര്‍ശം വിവാദത്തില്‍.

യോഗ മാസ്റ്റര്‍ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ നടത്തിയ ദേശീയ കോണ്‍ഫറന്‍സിലായിരുന്നു വിവാദപരാമര്‍ശം. കോണ്‍ഫറന്‍സില്‍ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരില്‍ 37 പേര്‍ തമിഴ്നാട്ടില്‍ നിന്നുളളവരായിരുന്നു.

ഭാഷ മനസിലാകാതെ വന്നതോടെ തമിഴ്നാട്ടിലുളള ഡോക്ടര്‍മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു.
മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസിലാകാത്തവര്‍ക്ക് യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്.

പരാമര്‍ശം തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത തമിഴ്നാട്ടിലെ ഡോക്ടര്‍ പറയുന്നു. കോണ്‍ഫറന്‍സില്‍ നേരിട്ട വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഡോക്ടര്‍മാര്‍ ആയുഷ് മന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി അയച്ചിട്ടുണ്ട്.

പരാമര്‍ശത്തിനെതിരെ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആയുഷ് സെക്രട്ടറിക്കെതിരെ രംഗത്തെത്തി. ആയുഷ് സെക്രട്ടറിയെ കേന്ദ്രം ഉടന്‍ പുറത്താക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here