പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ

കൊവിഡ് ‌കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ്‌ രൂപീകരണം മന്ത്രിസഭയിൽ ചർച്ചചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ പ്രവർത്തക അഞ്‌ജലി ഭരദ്വാജിനു നൽകിയ മറുപടിയിൽ ക്യാബിനറ്റ്‌ സെക്രട്ടറിയറ്റ്‌ വ്യക്തമാക്കി.

പ്രധാനമന്ത്രി അധ്യക്ഷനും ആഭ്യന്തര, പ്രതിരോധ, ധന മന്ത്രിമാർ അംഗങ്ങളുമായ ട്രസ്‌റ്റിലേക്ക്‌ എംപിമാരുടെ പ്രാദേശികവികസനഫണ്ട്‌, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള സംഭാവന, കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവിഹിതം എന്നിവ ഒഴുകുന്നുണ്ട്‌.

മാർച്ച്‌ 27ന്‌ ട്രസ്‌റ്റ്‌ നിലവിൽവന്ന്‌ അഞ്ച്‌ ദിവസത്തിനുള്ളിൽ 3076.62 കോടി രൂപ ലഭിച്ചതായി വെബ്‌സൈറ്റിൽ പറയുന്നു. പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന നൽകാൻ കഴിയും വിധം കമ്പനി നിയമം മെയ് 26ന്‌ കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ സംഭാവന ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ലെറ്റർപാഡിൽ കത്തയച്ചു.

38 പൊതുമേഖലാസ്ഥാപനത്തിൽനിന്ന്‌ 2,105 കോടി രൂപ ലഭിച്ചു. കേന്ദ്രസർക്കാർ ഉത്തരവിലൂടെ രണ്ട്‌ ‌ വർഷത്തേക്ക്‌ എംപി ഫണ്ട് വകമാറ്റിയതുവഴി 7,800 കോടി രൂപയാണ്‌ എത്തുക.

എംപിമാരുടെ വേതനവും ബത്തകളും വെട്ടിക്കുറച്ച ഇനത്തിൽ 55 കോടി രൂപയും ഇക്കൊല്ലം ലഭിക്കും. പിഎം കെയേഴ്‌സിലേക്കുള്ള സംഭാവനയ്‌ക്ക്‌ ആദായനികുതിയിൽനിന്ന്‌ ഇളവും‌ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News