തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തിലെങ്കിൽ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള കോൺഗ്രസ് ജോസ് വിഭാഗം.
നാളെ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയെന്നും യുഡിഎഫ് വ്യക്തമാക്കി.
എന്നാൽ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
നിലവിൽ അച്ചടക്കലംഘനത്തിനുള്ള സസ്‌പെന്‍ഷനിലാണ് കേരള കോൺഗ്രസ്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം.
വോട്ട് ചെയ്‌തില്ലായെങ്കിൽ നാളെ തന്നെ മുന്നണി യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാൽ വിപ്പ് നൽകാൻ മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here