ഹിന്ദി അറിയാത്തവര്‍ ഇനിയും എത്ര ത്യാഗം സഹിക്കണം?; തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരെ പുറത്താക്കിയ നടപടിക്കെതിരെ കുമാരസ്വാമി

ഹിന്ദി അറിയില്ല എന്നതിന്റെ പേരില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇനിയും ഇന്ത്യയില്‍ എന്തുമാത്രം ത്യാഗം സഹിക്കേണ്ടി വരുമെന്ന് ജെഡിഎസ് നേതാവ് എച് ഡി കുമാര സ്വാമി.

ഓരോ ഭാഷയും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായിക്കാണുന്ന ഒരു രാജ്യത്ത് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിശീലന പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ പറയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവും അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തമിഴ് നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കുമാരസ്വാമി രംഗത്തെത്തിയത്. രാജ്യത്തെ ഓരോ ഭാഷയും ഫെഡറല്‍ ഘടനയുടെ ഭാഗമാണെന്ന് കുമാര സ്വാമി പറഞ്ഞു.

‘ഹിന്ദി രാഷ്ട്രീയ’ത്തിന്റെ പേരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച അദ്ദേഹം ഇക്കാരണത്താല്‍ നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാകുന്നതില്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും പറഞ്ഞു.

ഹിന്ദി മേധാവിത്വത്തിന് വേണ്ടി ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ച് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ മാനിക്കണം; കുമാര സ്വാമി വ്യക്തമാക്കി

ആയുഷ് മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ട്രെയിനിംഗിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോയിക്കോളാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബ്ബിനാറില്‍ ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവും ലോക്സഭ അംഗവുമായ കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here