സുപ്രീംകോടതിയും കോടതിയലക്ഷ്യവും – എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

സുപ്രീംകോടതിയിലെ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത്‌ ഭൂഷൺ കോടതിയലക്ഷ്യം ചെയ്‌തതായി സുപ്രീംകോടതി വിധിച്ചു. സുപ്രീംകോടതിയുടെ ഈ വിധി രാഷ്‌ട്രീയവും നിയമപരവുമായ ഒട്ടനവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. പ്രശാന്ത്‌ ഭൂഷനെതിരായ കേസ്‌ സുപ്രീംകോടതി സ്വമേധയാ എടുത്ത ഒന്നാണ്‌. ജഡ്‌ജിമാരായ അരുൺ മിശ്ര, ബി ആർ ഗവായ്‌, കൃഷ്‌ണമൂർത്തി എന്നിവരാണ്‌ കേസ്‌ പരിഗണിച്ചത്‌.

പ്രശാന്ത്‌ ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം ചെയ്‌തതായി അവർ വിധിച്ചു. സ്വമേധയാ എടുത്ത കേസായതിനാൽ സുപ്രീംകോടതി തന്നെയാണ്‌ പരാതിക്കാരൻ. പ്രശാന്ത്‌ ഭൂഷനെതിരെ തെളിവ്‌ ഹാജരാക്കിയതും സുപ്രീംകോടതി തന്നെയാണ്‌. ഒടുവിൽ സുപ്രീംകോടതിതന്നെ വിധിയും പ്രസ്‌താവിച്ചു. പരാതി നൽകിയതും തെളിവുകൾ ഹാജരാക്കിയതും വിധി പ്രസ്‌താവിച്ചതും ഒരാൾ തന്നെയായാൽ നീതി നിഷേധിക്കപ്പെടാം. പ്രശാന്ത്‌ ഭൂഷനെതിരായ കോടതിയലക്ഷ്യ കേസിൽ അത്‌ സംഭവിക്കുകയും ചെയ്‌തു.

ഭരണഘടനയിലെ 129, 215 എന്നീ അനുച്ഛേദങ്ങളും 1971ലെ കോടതിയലക്ഷ്യ നിയമപ്രകാരവുമാണ്‌ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്‌. കോടതിയലക്ഷ്യത്തെപ്പറ്റിയുള്ള നിയമവ്യവസ്ഥകളിലും നടപടിക്രമങ്ങളിലും അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നുവരുന്ന ഒന്നാണ്‌.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ ആവശ്യത്തിന്‌ ഇന്ന്‌ വളരെയേറെ പ്രസക്തിയുണ്ട്‌. കോടതിയലക്ഷ്യങ്ങളെ സിവിൽ കോടതിയലക്ഷ്യങ്ങളെന്നും ക്രിമിനൽ കോടതിയലക്ഷ്യങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒരു വിധിന്യായമോ ഉത്തരവോ റിട്ടോ കോടതി നടപടികളോ ബോധപൂർവം നടപ്പാക്കാതിരിക്കുകയോ കോടതിയിൽ നൽകിയ ഉറപ്പ്‌ ബോധപൂർവം ലംഘിക്കുകയോ ചെയ്യുന്നതാണ്‌ സിവിൽ കോടതിയലക്ഷ്യം. കോടതി ഉത്തരവുകളും കോടതിക്ക്‌ നൽകിയ ഉറപ്പുകളും പാലിക്കപ്പെടുന്നതിനുവേണ്ടിയാണ്‌ ഇത്തരമൊരു വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുള്ളത്‌.

കോടതി ഉത്തരവുകളും കോടതിക്ക്‌ നൽകിയ വാഗ്‌ദാനങ്ങളും പാലിക്കപ്പെടുകതന്നെ വേണം. തർക്കവിഷയം ക്രിമിനൽ കോടതിയലക്ഷ്യമാണ്‌. നീതിന്യായ കോടതികളെയോ ജഡ്‌ജിമാരെയോ പറ്റി ദുരാരോപണങ്ങളോ നിന്ദാപൂർവമായ പ്രചാരവേലകളോ നടത്തി അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തിയാണ്‌ ക്രിമിനൽ സ്വഭാവത്തിലുള്ള കോടതിയലക്ഷ്യം. പക്ഷപാതപരമായ അപവാദപ്രചാര വേലകളിൽനിന്ന്‌ കോടതികളുടെ അധികാരവും പദവിയും യശ്ശസും സംരക്ഷിക്കുകയാണ്‌ ക്രിമിനൽ സ്വഭാവത്തിലുള്ള കോടതിയലക്ഷ്യ വ്യവസ്ഥകളുടെ ലക്ഷ്യം.

വിധിന്യായത്തെപ്പറ്റിയുള്ള ന്യായമായ വിമർശനങ്ങളും ഗുണദോഷ വിശകലനങ്ങളും അനുവദനീയമാണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. എന്നാൽ, ഏതാണ്‌ ന്യായമായ വിമർശനം, ഏതാണ്‌ ഉത്തമവിശ്വാസത്തോടെയുള്ള ഗുണദോഷ വിശകലനം എന്നത്‌ പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന വിഷയമാണ്‌. ഇക്കാര്യത്തിൽ പരാതിക്കാരനും തെളിവ്‌ നൽകുന്നയാളും വിധികർത്താവും കോടതി തന്നെയാകുന്നത്‌ അപകടകരമാണ്‌.

പ്രശാന്ത്‌ ഭൂഷന്റെ ട്വീറ്റുകൾ
പ്രശാന്ത്‌ ഭൂഷന്റെ കേസ്‌തന്നെ നമുക്ക്‌ പരിശോധിക്കാം. അദ്ദേഹത്തിന്റെ രണ്ട്‌ ട്വീറ്റ്‌ ഗുരുതരമായ ക്രിമിനൽ കോടതിലക്ഷ്യമായി സുപ്രീംകോടതി കണ്ടു. കഴിഞ്ഞ ജൂൺ 27ന്‌ പ്രശാന്ത്‌ ഭൂഷൺ നടത്തിയ ട്വീറ്റ്‌ ഏതാണ്ട്‌ ഇപ്രകാരമായിരുന്നു: ‘‘ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവർഷങ്ങളിൽ ജനാധിപത്യം എങ്ങനെ തർക്കപ്പെട്ടുവെന്ന്‌ ചരിത്രകാരന്മാർ ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ തകർത്തതിൽ സുപ്രീംകോടതി വഹിച്ച പങ്കും അതിലും വിശേഷിച്ച്‌ കഴിഞ്ഞ നാല്‌ ചീഫ്‌ ജസ്റ്റിസുകൾ വഹിച്ച പങ്കും അവർ അടയാളപ്പെടുത്തും.’’

പ്രശാന്ത്‌ ഭൂഷൺ ജൂൺ 29ന്‌ ചെയ്‌ത ട്വീറ്റിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ബോബ്‌ഡെ മാസ്‌കോ ഹെൽമെറ്റോ ധരിക്കാതെ ഒരു ബിജെപിക്കാരന്റെ വിലയേറിയ ഹാർലി ഡേവിഡ്‌സൺ സൂപ്പർ മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രവും ‘‘പൗരന്മാർക്ക്‌ തങ്ങളുടെ മൗലികാവകാശമായ നീതി ലഭിക്കുക എന്നത്‌ സുപ്രീംകോടതി നിഷേധിക്കുന്ന സന്ദർഭമാണിത്‌‌.

എന്തെന്നാൽ അത്‌ ലോക്‌ഡൗണിലാണ്‌.’’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങൾ ക്രിമിനൽ കോടതിയലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാകില്ല. ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അക്കാര്യത്തിൽ സുപ്രീംകോടതിയുടെ വമ്പിച്ച ഉത്തരവാദിത്തവുമാണ്‌ ഈ ട്വീറ്റുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌.

അതോടൊപ്പം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്‌മകളും ഓർമിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും തങ്ങളെപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഒട്ടും അസഹിഷ്‌ണുത പ്രകടിപ്പിക്കാതെയും സമചിത്തതയോടെയുമാണ്‌ സമീപിക്കേണ്ടത്‌. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കുകയും വേണം.

സുപ്രീംകോടതിയുടെ വിധിന്യായങ്ങളെയും നടപടിക്രമങ്ങളെയും പറ്റി അടുത്തകാലത്ത്‌ വിമർശനങ്ങൾ വർധിച്ചുവരുന്നുണ്ടെന്ന്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. അയോധ്യ തർക്കത്തിലെ സുപ്രീംകോടതി വിധി മതനിരപേക്ഷതത്വം ഉയർത്തിപ്പിടിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്‌. വസ്‌തുതർക്കത്തിൽ വസ്‌തുതയ്‌ക്കും തെളിവിനും നൽകേണ്ട പരിഗണനയ്‌ക്ക്‌ ഉപരിയായി വിശ്വാസങ്ങൾക്ക്‌ നൽകപ്പെട്ടതായി വിമർശനമുണ്ട്‌.

ജമ്മു കശ്‌മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370ഉം 35 (എ)യും അനുച്ഛേദങ്ങളും റദ്ദക്കിയതിനെ ചോദ്യംചെയ്‌ത്‌ 2019 ആഗസ്‌തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട്‌ ഹർജികളിൽ ഇനിയും തീർപ്പുകൽപ്പിച്ചിട്ടില്ല. പൗരത്വ അവകാശനിയമ ഭേദഗതിയെ ചോദ്യംചെയ്‌തുകൊണ്ട്‌ നൽകിയ ഹർജികളും തീരുമാനിക്കപ്പെട്ടിട്ടില്ല. നീതി വൈകുന്നതിനാൽ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു എന്ന വിമർശനവും ശക്തിപ്പെട്ടുവരുന്നുണ്ട്‌.

പരാതിക്കാരനും വിധികർത്താവും ഒരാളാകുമ്പോൾ വിമർശനങ്ങളെ അസഹിഷ്‌ണുതയോടും പക്ഷപാതപരമായും വിലയിരുത്താനുള്ള സാധ്യത വളരെ വലുതാണ്‌. അതുകൊണ്ടാണ്‌ ക്രിമിനൽ കോടതിയലക്ഷ്യ കേസുകൾ കോടതിതന്നെ കൈകാര്യം ചെയ്യുന്ന രീതി നീതിനിഷേധത്തിൽ ചെന്നെത്തുന്നത്‌. അത്തരം കേസുകൾ പരിഗണിക്കുന്നതിനും തെളിവെടുക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും കോടതികളിൽനിന്ന്‌ സ്വതന്ത്രമായ ഒരു പ്രത്യേക സംവിധാനം ഒരുക്കുന്നതാണ്‌ അഭികാമ്യം.

ജഡ്‌ജിമാർക്കെതിരായ ആരോപണം പരിഗണിക്കേണ്ടതാര്‌

കോടതിയലക്ഷ്യക്കുറ്റത്തിന്‌ ഇ എം എസിനെ ശിക്ഷിച്ച സംഭവവും പരിശോധിക്കുന്നത്‌ വിജ്ഞാനപ്രദമാകും. ഇ എം എസ്‌ കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തിരുവനന്തപുരത്തുവച്ച്‌ 1967 നവംബർ 9ന്‌ നടന്ന ഒരു പ്രസ്‌ കോൺഫറൻസിൽ മാർക്‌സിനെയും എംഗൽസിനെയും ലെനിനെയും ഉദ്ധരിച്ചുകൊണ്ട്‌ വർഗസമൂഹത്തിൽ കോടതികൾ ഭരണവർഗത്തിന്റെ മർദനോപാധികളാണെന്ന്‌ വിശദീകരിക്കുകയുണ്ടായി.

അതോടൊപ്പം നല്ല വസ്‌ത്രം ധരിച്ചെത്തുന്ന ധനികന്റെയും കീറിപ്പറിഞ്ഞ വസ്‌ത്രം ധരിച്ച പാവപ്പെട്ടവന്റെയും തെളിവുകൾ വിലയിരുത്തുമ്പോൾ ജഡ്‌ജിമാർ സ്വാഭാവികമായും ധനികന്റെ പക്ഷത്തിനനുകൂലമായി നിലപാടെടുക്കും. ജഡ്‌ജിമാരെ നയിക്കുന്നത്‌ വർഗപരമായ പക്ഷപാതങ്ങളും താൽപ്പര്യങ്ങളും മുൻവിധികളുമാണ്‌.

തൊഴിലാളിവർഗത്തിനും കൃഷിക്കാർക്കും മറ്റ്‌ പണിയെടുക്കുന്ന വിഭാഗങ്ങൾക്കും എതിരായിരിക്കും കോടതി എന്ന്‌ ഇ എം എസ്‌ അഭിപ്രായപ്പെടുകയുണ്ടായി. കോടതിയെപ്പറ്റിയുള്ള ഇ എം എസിന്റെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ തലശ്ശേരിയിലെ അഭിഭാഷകനായ ടി നാരായണൻനമ്പ്യാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ കെ കെ മാത്യു, രാമൻനായർ, കൃഷ്‌ണമൂർത്തി അയ്യർ എന്നിവരുൾപ്പെട്ട ബെഞ്ചാണ്‌ ഇ എം എസിനെതിരായ കോടതിയലക്ഷ്യക്കേസ്‌ പണിഗണിച്ചത്‌.

ജസ്റ്റിസ്‌ രാമൻനായരും കൃഷ്‌ണമൂർത്തി അയ്യരും ഇ എം എസ്‌ കോടതിയലക്ഷ്യം എന്ന കുറ്റം ചെയ്‌തതായി വിധി പ്രഖ്യാപിച്ചു. ജസ്റ്റിസ്‌ കെ കെ മാത്യു ഇ എം എസ്‌ കോടതിയലക്ഷ്യം ചെയ്‌തതായി പറയാനാകില്ലെന്ന്‌ വ്യത്യസ്‌ത വിധിന്യായമെഴുതി. അതോടൊപ്പം കോടതികൾക്കും ജഡ്‌ജിമാർക്കുമെതിരായ ആരോപണങ്ങൾ ജഡ്‌ജിമാർതന്നെ പരിഗണിക്കുന്ന രീതി അപകടകരമാണെന്നും സൂചിപ്പിച്ചു. ഈ വിഷയം ജനങ്ങളുടെ പരിശോധനയ്‌ക്കും തീരുമാനങ്ങൾക്കും വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജസ്റ്റിസ്‌ കെ കെ മാത്യുവിന്‌ പിന്നീട്‌ സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഇ എം എസ്‌ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതിയിൽ ഇ എം എസിനുവേണ്ടി ഹാജരായത്‌ വി കെ കൃഷ്‌ണമേനോൻ ആയിരുന്നു. ജസ്റ്റിസ്‌ ഹിദായത്തുള്ള, ഗോപാലകൃഷ്‌ണ മിറ്റർ, അജിത്‌ നാഥറായി എന്നിവരായിരുന്നു ഇ എം എസിന്റെ അപ്പീൽ പരിഗണിച്ചത്‌.

കാറൽ മാർക്‌സ്‌, എംഗൽസ്‌, ലെനിൻ എന്നിവരുടെ കൃതികളെ പരാമർശിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ എം ഹിദായത്തുള്ള ഇ എം എസിന്‌ മാർക്‌സ്‌, എംഗൽസ്‌, ലെനിൻ എന്നിവരുടെ കൃതികളിലെ ഉള്ളടക്കത്തിലുള്ള അറിവില്ലായ്‌മ കാരണമോ അല്ലെങ്കിൽ അദ്ദേഹം അവരുടെ രചനകളെ മനഃപൂർവം ദുർവ്യാഖ്യാനം ചെയ്യുന്നതുകൊണ്ടോ ആയിരിക്കാം ഇപ്രകാരം സംസാരിച്ചത്‌ എന്ന്‌ വിവരിച്ചുകൊണ്ട്‌ കോടതിയലക്ഷ്യമെന്ന കുറ്റം ഇ എം എസ്‌ ചെയ്‌തതായി വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിച്ച ആയിരം രൂപ പിഴയോ ഒരു മാസം തടവോ എന്ന ശിക്ഷ, പിഴ അമ്പതുരൂപയായും തടവ്‌ ഒരാഴ്‌ചയായും കുറച്ചു.

വളരെ പ്രഗത്ഭനായ ന്യായാധിപനായി കരുതപ്പെടുന്നയാളാണ്‌ ജസ്റ്റിസ്‌ എം ഹിദായത്തുള്ള. മാർക്‌സിസത്തെപ്പറ്റിയുള്ള തന്റെ വ്യാഖ്യാനമാണ്‌ ശരിയെന്നും ഇ എം എസിന്‌ മാർക്‌സിസത്തെപ്പറ്റി അറിവില്ലെന്നും ഭംഗ്യന്തരേണ വിധിന്യായത്തിൽ രേഖപ്പെടുത്താൻ അദ്ദേഹം തയ്യാറായി. ഒരു വലിയ വിഭാഗം ജഡ്‌ജിമാരുടെ മനോഭാവമാണ്‌ ഇവിടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്‌.

തങ്ങൾ സർവജ്ഞരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നും ഒരു പോരായ്‌മയുമില്ലാത്തവരാണെന്നുമുള്ള മനോഭാവമാണ്‌ അവരെ നയിക്കുന്നത്‌. സുപ്രീംകോടതി ജഡ്‌ജിമാരിൽനിന്ന്‌ മാർക്‌സിസം പഠിക്കുന്നതിൽ തനിക്ക്‌ താൽപ്പര്യമില്ലെന്ന്‌ ഇ എം എസ്‌ അഭിപ്രായപ്പെട്ടു.

ജഡ്‌ജിമാരെ ജഡ്‌ജിമാർതന്നെ നിശ്ചയിക്കുന്ന ജഡ്‌ജിമാരുടെ നിയമനരീതിയും തെറ്റുചെയ്യുന്ന ജഡ്‌ജിമാരെ ശിക്ഷിക്കുന്നതിനുള്ള അത്യന്തം പ്രയാസകരമായ കുറ്റവിചാരണ നടപടിക്രമങ്ങളും ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ എടുക്കാനുള്ള കോടതികളുടെ അധികാരവും അനാശാസ്യമായ പ്രവണതകൾ വളരുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ കോടതികൾക്ക്‌ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്‌.

കോടതികളുടെ പ്രവർത്തനങ്ങളെയും വിധിന്യായങ്ങളെയും പറ്റി ന്യായമായ വിമർശനങ്ങളുന്നയിക്കാനും ഉത്തമവിശ്വാസത്തോടെയുള്ള ഗുണദോഷ വിശകലനങ്ങൾ നടത്താനുള്ള അവകാശവും സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്‌. ജനങ്ങളുടെ ഇടപെടലുകളാണ്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്‌. ഇതിനെ നിയന്ത്രിക്കാനും തടയാനുമുള്ള ഏത്‌ നീക്കവും അമിതാധികാര സ്വഭാവമുള്ളതാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here