കോമണ്‍ കാറ്റഗറി തസ്തികകളിലും ഭിന്നശേഷികാര്‍ക്ക് 4 ശതമാനം സംവരണം; പുതിയ ആനുകൂല്യം സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷികാര്‍ക്കുള്ള സംവരണം 4 ശതമാനമായി ഉയര്‍ത്തിയതിന് പിന്നാലെ

പൊതു വിഭാഗത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവിറങ്ങി. 49 തസ്തികളിലാണ് സംവരണം ഉയര്‍ത്തിയത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് സംവരണം.

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ പൊതു വിബാഗത്തിലെ തസ്തികകള്‍ക്കാണ് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3ല്‍ നിന്നും 4 ശതമാനമായി നേരത്തെ ഉയര്‍ത്തിയിരുന്നു.

അതിന്റെ തുടര്‍ച്ചയായിട്ടാണ് 49 പൊതു വിഭാഗത്തിലെ തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ സംവരണത്തിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

2016ലെ RPWD ആക്ടനുസരിച്ചാണ് സംവരണം വര്‍ധിപ്പിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചിരുന്നു.

പി എസ് സി വഴിയുള്ള നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങള്‍ക്കും ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണമാക്കിയിരുന്നു. ഭിന്നശേഷി മേഖലയിലുള്ള കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) നടത്തുന്ന എം.ഫില്‍. കോഴ്സിനും ഡിപ്ലോമ കോഴ്സിനും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റും സാമൂഹ്യനീതി വകുപ്പ് അനുവദിച്ചു.

എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം പതിനായിരം രൂപയും, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സെക്യാട്രിക് നഴ്സിംഗ് കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ഏഴായിരം രൂപയുമാണ് അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here