കൊച്ചി മെട്രോ സെപ്‌തംബർ ഏഴ്‌ മുതൽ സർവ്വീസ്‌ തുടങ്ങും

കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു. കേന്ദ്രാനുമതി ലഭിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മെട്രൊ സര്‍വീസ് പുനരാരംഭിക്കാന്‍ നേരത്തെ തന്നെ കെഎംആര്‍എല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

ആദ്യദിനം മുതല്‍ 20 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. രാവിലെ ഏഴു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി എട്ടിന് അവസാന സര്‍വീസ് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.

യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കില്‍ 20 മിനിറ്റ് ഇടവേള വെട്ടിച്ചുരുക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിക്കുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോവിഡിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടായിരിക്കും സര്‍വീസ് പുനരാരംഭിക്കുക. എല്ലാ സ്റ്റേഷനുകളിലും 20 സെക്കന്റ് നിര്‍ത്തിയിടും.

എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കോച്ചുകള്‍ക്കുള്ളില്‍ വായു സഞ്ചാരം ക്രമീകരിക്കാനാണിത്. ആലുവയിലും തൈക്കൂട്ടത്തും യാത്ര അവസാനിപ്പിക്കുന്ന മെട്രൊ ട്രെയിനുകള്‍ അവിടെ നിന്ന് ഉടന്‍ യാത്രക്കാരുമായി അടുത്ത സര്‍വീസ് തുടങ്ങുന്ന പതിവ് തല്‍ക്കാലമുണ്ടാകില്ല.

പകരം, അഞ്ച് മിനിറ്റ് മുഴുവന്‍ വാതിലുകളും തുറന്ന് നിര്‍ത്തിയിടും. അതിനു ശേഷമേ യാത്ര പുറപ്പെടുകയുള്ളു. ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് മെട്രൊ സര്‍വീസ് നിര്‍ത്തി വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here