വെളളറട സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് യുഡിഎഫും ബിജെപിയും നടത്തുന്നത് വലിയ കുപ്രചരണം. ഒഴിവുണ്ടായിട്ടും നിയമനം നില്‍കിയില്ലെന്നത് വാസ്തവ വിരുദ്ധമായ കാര്യം.
ഒരു വര്‍ഷത്തിനുളളില്‍ 72 പേര്‍ക്ക് നിയമനം നല്‍കിയ ശേഷമാണ് ലിസ്റ്റ് അസാധുവായത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചത് ഈ സര്‍ക്കാര്‍ ആണ്.
തിരുവനന്തപുരം ജില്ലയിലെ സിവിൽ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് 2019 ഏപ്രില്‍ ഏട്ടിനാണ് നിലവില്‍ വന്നത്.
162 പേരുടെ മെയിൻ ലിസ്റ്റും 46 പേരുളള സപ്ലിമെന്‍ററി ലിസ്റ്റും. ആ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. ഉദ്യോഗാര്‍ത്ഥികളുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ പുതിയതായി നിയമനം നല്‍കുന്നതിനു യാതൊരു ഒഴിവും ബാക്കിയില്ല.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സര്‍ക്കാർ 19.6.2020 വരെ നീട്ടി. കൂടാതെ കോടതി നിര്‍ദേശിച്ച പ്രകാരമുള്ള 73 പ്രതീക്ഷിത ഒഴിവുകൾ കൂടി തിരുവനന്തപുരം ജില്ലയിൽ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.
ഈ തസ്തികകളിൽ കോടതി അനുമതിയോടെ മാത്രമേ നിയമന ശുപാര്‍ശ നല്കാവു എന്നും പി.എസ്.സി ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാലര വര്‍ഷ കാലയളവിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ 99 പേര്‍ക്ക് സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ നിയമനം നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്‍റെ കാലഘട്ടത്തില്‍ 96 പേര്‍ക്കായിരുന്നു നിയമനം നല്‍കിയത്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം എക്സൈസ് വകുപ്പിൽ 291 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചു. കൂടാതെ പട്ടിക വര്‍ഗ വിഭാഗത്തിൽ പെട്ട 25 യുവതി യുവാക്കള്‍ക്ക് പ്രത്യേക നിയമനവും നല്‍കിയിട്ടുണ്ട്.
റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാർഥികള്‍ക്കും നിയമനം ലഭിക്കാറില്ല.ഇതാണ് വസ്തുതയെന്നിരിക്കെ യുഡിഎഫും ബിജെപിയും ആത്മഹത്യയെ രാഷ്ടീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു എന്ന വാർത്ത അവാസ്തവമാണെന്ന് പിഎസ്സിയും വ്യക്തമാക്കി.
അഭിപ്രായപ്രകടനത്തിൻ്റെ പേരിൽ ഉദ്യോഗാർത്ഥികളെ വിലക്കാൻ തീരുമാനിച്ചില്ലെന്നും ചട്ടപ്രകാരം വിജിലൻസ് അന്വേഷണം നടത്താൻ ആണ് തീരുമാനിച്ചതെന്നും പിഎസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
റാങ്ക് ലിസ്റ്റുകളുടെ കാലവധി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നീട്ടി നല്‍കുന്നതിനെതിരെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിവിധ സര്‍ക്കാരുകളെ വിമര്‍ശിച്ചിട്ടുണ്ട്.
സമരം നടത്തുന്നവര്‍ക്ക് ഇതെല്ലാം അറിയാമായിരുന്നിട്ടും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ കുപ്രചരണം നടത്തുകയാണ് പ്രതിപക്ഷ കക്ഷികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here