വെഞ്ഞാറമൂടിലേത് അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകം; കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍: എ വിജയരാഘവന്‍

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിതിതെന്ന്
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരവെയാണ് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവര്‍ത്തകരെ വധിക്കാന്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോള്‍ നടന്ന സംഭവം കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്.

രണ്ട്‌പേരെയാണ് ഒരേസമയം കൊലപ്പെടുത്തിയത്. ഈ സംഭവം ജനങ്ങളില്‍ വലിയ നടുക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ പിന്തുണയും കൊടുത്ത് കൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകള്‍ നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ്. വെളുത്ത ഖദറിനുള്ളില്‍ ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണവര്‍.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോണ്‍ഗ്രസ്സ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. സ്വന്തം മുന്നണിയില്‍പോലും ഐക്യമില്ലാതാകുകയും രാഷ്ട്രീയ അസ്തിത്വം നഷ്ട്ടപ്പെടുകയും നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയും മാത്രമല്ല പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം നിയമസഭയില്‍ തുറന്നു കാണിക്കുകയും ചെയ്തതോടെ നിരാശരാവുകയായിരുന്നു കോണ്‍ഗ്രസ്സ്.

ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സര്‍ക്കാരിനെതിരായി കെട്ടിപൊക്കിയ എല്ലാ നുണപ്രചരണങ്ങളും ചീറ്റിപോവുകയും സ്വയം അപഹാസ്യരാവുകയും ചെയ്തതോടെ വിവിധ രൂപത്തില്‍ കലാപം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണം. ആശയങ്ങള്‍ തോല്‍ക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ലെങ്കില്‍ രാഷ്ട്രീയ കേരളം നിങ്ങളോട് കണക്കുചോദിക്കുക തന്നെ ചെയ്യും.

ക്രൂരമായി കൊലചെയ്യപ്പെട്ട സഖാക്കള്‍ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News