കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍; കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്; ഫയല്‍ ബിജെപിയുടെ കൈവശം എങ്ങനെ കിട്ടിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍. ഒപ്പ് തന്റേത് തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: അവര്‍ക്കതിനെ കുറിച്ച് നിശ്ചയം ഇല്ലാത്തത് കൊണ്ടായിരിക്കാം പരാതി. നേരത്തെ ഇത്തരമൊരു കാര്യം വന്നപ്പോ അതുമായി ബന്ധപ്പെട്ട് അന്ന് വിശദീകരണം വന്ന കാര്യം, അതിവിടെ പറയാം. ഒപ്പ് എന്റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ ആറിന് 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. ആറാം തീയതി ഫയല്‍ അയച്ച് കിട്ടി. അതില്‍ ഒപ്പിട്ട് തിരിച്ചയച്ചതാണ്. അതിന്റെ രേഖയും കയ്യിലുണ്ട്. ആറാം തീയതി എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഫയല്‍ അയക്കാറുണ്ട്. അതെല്ലാം ഞാന്‍ നോക്കി അംഗീകരിച്ച് ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ഒപ്പ് വ്യാജമല്ല.

കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: യുഡിഎഫ് ഇപ്പോള്‍ ഈ നിലയിലാണ് സ്വീകരിക്കുന്നത്. ബിജെപി പറയും യുഡിഎഫ് ഏറ്റെടുക്കും. ബിജെപിക്ക് അറിയാതിരിക്കാം. കുഞ്ഞാലിക്കുട്ടിക്ക് ഇത് അറിയാതെ ഇരിക്കില്ല.

സംസ്ഥാനത്ത് 2013 ആഗസ്റ്റ് 24 മുതല്‍ ഈ പറയുന്ന ഫയല്‍ പ്രൊസസിങ് ഇ-ഓഫീസ് വഴി നടത്താമെന്ന് ഉത്തരവിറക്കി. അന്ന് മുതല്‍ ഇത് നടക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി അത് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്നാല്‍ മനസിലാക്കാത്തതല്ല.

കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്. മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് ലീഗിന് തോന്നുന്നുണ്ടാകും. ഗവേഷണം നടത്തി കണ്ടെത്തിയതായിരിക്കും ഇത്. 2018 ലേക്ക് പോകണമെങ്കില്‍ അത് തീരെ അറിയാതെവില്ല. കുറച്ച് സമയത്തേക്ക് പുകമറ നില്‍ക്കട്ടെ എന്ന് കരുതിക്കാണും. ഫയല്‍ ബിജെപിയുടെ കൈവശം എങ്ങനെ കിട്ടിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News