ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നത് നിര്‍ത്തണം: ഡിവൈഎഫ്‌ഐ

വെഞ്ഞാറമൂട്‌ ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക്‌ മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ട്‌. കൊലയാളി സംഘവുമായി കോൺഗ്രസ്‌ നേതാക്കൾക്ക്‌ നേരിട്ട്‌ ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.

കൊല്ലപ്പെട്ടവർക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന വ്യാജ ആരോപണങ്ങൾ പ്രതികളെ ഭാവിയിൽ സഹായിക്കാനാണ്‌. ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ ചെയ്യുന്ന നിലപാട്‌ തിരുത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം . അതൊരു രാഷ്‌ട്രീയ മാന്യതയാണ്‌.

ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാക്കളായ ആനക്കുടി ഷാനവാസ്‌, ആനാട്‌ ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്‌. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട്‌ ബന്ധം പുലർത്തിയിട്ടുണ്ട്‌. ആസൂത്രണം കൂടതൽ വ്യക്‌തമാണ്‌.

ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്‌. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ്‌ പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ്‌ പ്രസിഡന്റാണ്‌ അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ . എന്തുകൊണ്ടാണ്‌ ഉണ്ണിയെ പുറത്താക്കാത്തത്‌. കോൺഗ്രസ്‌ നേരിട്ട്‌ നടത്തിയ കൊലപാതകമായത്‌ കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്‌.

പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ്‌ ഏറ്റെടുത്തതിന്റെ തെളിവാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. അതിന്‌ പിന്നിൽ അടൂർ പ്രകാശ്‌ എം പിയാണ്‌. അതിന്‌ വേണ്ടിയാണ്‌ അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവർ എടുക്കുന്നത്‌.

ഇരട്ടകൊലപാതകത്തെ തുടർന്ന്‌ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക്‌ എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here