സ്ത്രീത്വത്തെയും ഡിവൈഎഫ്ഐയേയും അപമാനിച്ച രമേശ് ചെന്നിത്തല മാപ്പ് പറയുക; ഡിവൈഎഫ്ഐ

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഡിവൈഎഫ്ഐ എന്ന മഹത്തായ സംഘടനയെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയത്. ഡിവൈഎഫ്ഐ ത്യാഗനിർഭരമായ പ്രവർത്തനങ്ങളുടെ പേരിലാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
കൊന്ന്, തന്തൂരി അടുപ്പിലിട്ട് ചുട്ട് കരിക്കപ്പെട്ട യൂത്ത് കോൺഗ്രസ്സ് ദേശീയ നേതാവും ഡൽഹി യൂത്ത് കോൺഗ്രസ്സ് അധ്യക്ഷയുമായിരുന്ന നൈനാ സാഹ്നിയെ ഇന്ത്യ മറന്നിട്ടില്ല. സുശീൽ കുമാർ ശർമ്മ എന്ന യൂത്ത് കോൺഗ്രസ് ദേശീയ നേതാവായിരുന്നു പ്രതി. അദ്ദേഹം അപ്പോൾ എംഎൽഎ യുമായിരുന്നു.
നിലമ്പൂരിലെ രാധയെ താങ്കൾ മറന്നു പോകരുത്. അടുത്ത കാലത്ത് കെഎസ്‌യു സംസ്ഥാന നേതാവായ വനിത, തന്റെ സഹ പ്രവർത്തകർക്കെതിരെ നൽകിയ പരാതി മുക്കിയ ആളാണ് പ്രതിപക്ഷ നേതാവ്. മാത്രവുമല്ല, സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ദുർഗന്ധം വമിക്കുന്ന പരാമർശങ്ങൾ മലയാളി മറന്നിട്ടില്ല.
താങ്കളുടെ സഹപ്രവർത്തകർ എത്ര പേരാണ് പീഡന കേസുകളിൽ പ്രതി സ്ഥാനത്തുള്ളവർ? അവരെയെല്ലാം അളക്കുന്നത് പോലെ ഡിവൈഎഫ്‌ഐയെ അളക്കരുത്.
സഹനത്തിന്റെയും അർപ്പണ ബോധത്തിന്റെയും അടയാളമാണ് ഡിവൈഎഫ്ഐ. താങ്കളുടെ വഷളൻ പ്രയോഗങ്ങൾക്ക് പോറലേൽപ്പിക്കാൻ കഴിയുന്നതല്ല ഡിവൈഎഫ്‌ഐയുടെ മഹത്തായ പൈതൃകം.
“തിരുവനന്തപുരം – കൊല്ലം അതിർത്തിയിൽ’ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ എൻജിഒ അസോസിയേഷനിലെ അംഗമാണ്. കോൺഗ്രസ്സ് പ്രവർത്തകരെല്ലാം ഇങ്ങനെ തുടങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ?” എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, “അതെന്താ ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നാണ്” പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്.
പീഡിപ്പിക്കാൻ കോൺഗ്രസുകാർക്ക് അവകാശമുണ്ട് എന്ന സന്ദേശം കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.ഇത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനവുമാണ്.
യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കുന്ന രമേശ് ചെന്നിത്തല ആ സ്ഥാനത്തെ തന്നെ കളങ്കപ്പെടുത്തുകയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരെ വ്യക്തിഹത്യ നടത്തുന്ന ചെന്നിത്തല നിരുത്തരവാദപരമായ പ്രസ്താവനകൾ തുടരുകയാണ്. സ്ത്രീത്വത്തെ ഇത്രമേൽ അപമാനിക്കുന്ന ഒരു പ്രസ്താവാന ഒരു രാഷ്ട്രീയ നേതാവിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.പ്രതിപക്ഷ നേതാവിന്റെ മനസ്സിലെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നത്.
പല മഹത് വ്യക്തിത്വങ്ങളും ഇരുന്ന സ്ഥാനത്താണ് താനും ഇരിക്കുന്നത് എന്ന ഉത്തമ ബോധം പ്രതിപക്ഷ നേതാവിന് ഉണ്ടാകണം.
പീഡനത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ കോൺഗ്രസ്സ് അനുകൂല സംഘടനയിലെ അംഗമായതിനാലാണ് ചെന്നിത്തല ഇത്തരമൊരു ന്യായീകരണത്തിന് മുതിർന്നത്. എന്നിട്ടും പ്രസ്താവന പിൻവലിക്കാതെ വസ്തുതാ വിരുദ്ധമായ ന്യായീകരണങ്ങൾ ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.
സ്ത്രീവിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിഷേധം ഉയർന്ന് വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
#ChennithalaShouldApologise
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here