രമേശ് ചെന്നിത്തലയോട് ചോദിച്ച ചോദ്യമാണ് പ്രശ്നമെന്നാണ് പുതിയ വ്യാഖ്യാനം . കോണ്ഗ്രസ് പ്രവർത്തകർ വളരെ ആധികാരികതയോടെ ചോദ്യത്തിന് ഒത്ത ഉത്തരം തന്നെയാണ് രമേശ് ചെന്നിത്തല പറഞ്ഞതെന്ന് ഊറ്റം കൊണ്ടു അങ്ങനെ വേണം നേതാക്കന്മാർ എന്നു പറയുമ്പോൾ നിഷ്പക്ഷ ലിബറൽ പോമോ ബെൽറ്റുകൾ അതീവ ചാരുതയോടെ പറയുന്നത് ചോദ്യത്തിലെ കുരുക്ക് മനസിലാക്കാതെ നിഷ്കളങ്കനായ ചെന്നിത്തല ചെന്ന് ചാടിക്കൊടുത്തതാണെന്നുമാണ്.
ആരെന്തു ചോദിച്ചാലും വ്യാഖ്യാനിച്ചാലും ഒരു പ്രതിപക്ഷനേതാവിന്റെ കസേരയിൽ ഇരിക്കുന്ന ആൾക്ക് പറയാൻ കൊള്ളാവുന്ന വർത്തമാനമല്ല എന്നൊന്നും ഈ രണ്ടുകൂട്ടരും നിലപാടെടുക്കില്ല എന്നതാണ് ഭീകരമായ അവസ്ഥ . പ്രഖ്യാപിത കോണ്ഗ്രസ് അണികളുടെ മനോഭാവം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ . അത്തരമൊരു മിസോജിനിസ്റ്റിക് ആയ അങ്ങേയറ്റം പാട്രിയാർക്കലായ ഒരു സാമൂഹികബോധത്തിലാണ് അവരുടെ പ്രവർത്തനസപര്യ തന്നെ.
അതിൽ നിന്നും ഇതിൽകൂടുതലൊന്നും പ്രതീക്ഷിക്കണ്ട കാര്യമൊന്നുമില്ല . പ്രതിപക്ഷനേതാവിന്റെ കസേരയിൽ ഇരുന്നാലും ഹരിപ്പാട് മണ്ഡലം പ്രസിഡന്റായിട്ടിരുന്നാലും രമേശ് ചെന്നിത്തല എന്ന കോൺഗ്രസുകാരനു ഇതിൽ കവിഞ്ഞൊന്നും പറയാൻ കഴിയില്ല. പ്രതിപക്ഷനേതാവിന്റെ കസേരയിൽ ഇരുന്നു അയാൾ ഈ പറയുന്ന വൃത്തികേടുകൾ സഹിക്കേണ്ട ബാധ്യത ഒരു പരിഷ്കൃതജനാധിപത്യസമൂഹത്തിനില്ല എന്ന വ്യത്യാസമേയുള്ളൂ.
അതൊരു നിസാര വ്യത്യസ്തമല്ല താനും . പക്ഷേ നിഷ്പക്ഷ- ലിബറൽ – പോമോ സിന്റിക്കേറ്റിന്റെ നിലപാടാണ് അപരാധം . അവർക്കറിയാം അയാൾ പറഞ്ഞത് നല്ല അസ്സൽ കൊള്ളരുതാഴ്യ ആണെന്ന് . പക്ഷേ അവർക്കതു ഉറക്കെപറയാനോ അങ്ങനെയൊരു നിലപാട് എടുക്കാനോ കഴിയില്ല. കഴിയില്ല എന്നല്ല . താൽപ്പര്യമില്ല . കാരണം അവരുടെ ഇടതുപക്ഷ വിരുദ്ധ യുദ്ധത്തിന്റെ അച്ചുതണ്ടാണ് രമേശ് ചെന്നിത്തല.
ഇടതുപക്ഷത്തിനെതിരെയുള്ള അവരുടെ ക്യാംപെയിനിന്റെ ഒരു പ്രധാനആയുധമാണ് നിരന്തരമായ വ്യാജപ്രചാരണങ്ങളും ആക്ഷേപങ്ങളുമുന്നയിച്ചു ഒരു പൊതുബോധം രൂപപ്പെടുത്തുകയെന്നത് . അതിലവരുടെ ഫ്രീലാൻസ് സൂപ്പർതാരമാണ് രമേശ് ചെന്നിത്തല . ഒരു കരാറുമില്ലാതെ ഒരു പ്രതിഫലവും ചോദിക്കാതെ തങ്ങൾക്ക് ഉപകാരം ചെയ്തു തരുന്ന ഒരാളെ അവർക്ക് കൈയ്യൊഴിയണ്ട ആവശ്യമില്ല . അത് കച്ചവടബുദ്ധിയുമല്ല . അതുകൊണ്ടാണ് അവര് ചെന്നിത്തലയെ പൊതിഞ്ഞു നിർത്തുന്നത് . അല്ലാതെ അങ്ങോരോടുള്ള ആത്മാർഥത കൊണ്ടൊന്നുമല്ല . പൊളിറ്റിക്കൽ കറക്ട്നെസ്സിൽ രാവും പകലും എഞ്ചുവടി ചൊല്ലുന്ന ടീമുകൾക്കാണ് ഇതിലെ ശരികേട് മനസിലാകാത്തത് !
പൊതുസമൂഹത്തോടാണ് . ആരെന്തു ചോദിച്ചെന്നു പറഞ്ഞാലും , ഇനിയിപ്പോൾ കോൺഗ്രസുകാർ ഇങ്ങനെ പീഡിപ്പിച്ചു തുടങ്ങിയാലോ എന്ന ചോദ്യമാണ് പ്രശ്നമെങ്കിൽ തന്നെ , എന്തുകൊണ്ട് ആ ചോദ്യം തെറ്റാണെന്നോ അത് വൃത്തികേടാണെന്നോ പറയാൻ പോലും രമേശ് ചെന്നിത്തലയ്ക്ക് തോന്നാഞ്ഞത് ? അയാൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ഒരു പരമപ്രധാനമായ സവിശേഷപ്രാധാന്യമുള്ള ഒരു പദവിയിൽ ഇരിക്കുന്ന ആളല്ലേ. എന്തുകൊണ്ടാണ് അയാളുടെ ആദ്യചിന്ത സ്ത്രീപീഡനത്തിന്റെ ആളോഹരി അവകാശബോധത്തിലേക്ക് പോയത് ? നിരുപാധികം അയാൾക്ക് സ്ത്രീപീഡനം എന്ന ക്രൈമിനെ തള്ളിപ്പറയാൻ അയാൾക്ക് കഴിയാഞ്ഞതിൽ ഒരു അവജ്ഞയും നിങ്ങൾക്ക് തോന്നുന്നില്ലേ ? നമ്മുടെ ജനാധിപത്യസംവിധാനത്തിൽ നേതൃസ്ഥാനം കൈയാളുന്ന ഒരു വ്യക്തിയുടെ ചീഞ്ഞളിഞ്ഞ വൈയക്തികമായ സദാചാര- നീതിബോധം നിങ്ങൾക്കൊരു അലോസരവുമുണ്ടാക്കുന്നില്ലേ ? . കോൺഗ്രസുകാരോടാണ് , നിങ്ങളുൾപ്പെടുന്ന ഒരു കൂട്ടായ്മ ബലാൽസംഘികളാണെന്നു ആരെങ്കിലും പറഞ്ഞാൽ അതങ്ങനെയല്ല എന്നു പറയാൻ നിങ്ങളുടെ നേതാവിന് കഴിയാഞ്ഞതെന്താണ്. നിങ്ങളത് ചെയ്യില്ല എന്നു പറഞ്ഞു നിങ്ങളെ പ്രതിരോധിക്കാൻ അയാൾക്ക് കഴിയില്ല എന്നു അയാൾക്കുള്ള ബോധ്യമാണോ ഇങ്ങനെയൊരു അവകാശപ്രഖ്യാപനം നടത്താൻ നിങ്ങളുടെ നേതാവിന് തോന്നിയത് ? സത്യമായും നിങ്ങൾക്കൊരു നാണക്കേടും തോന്നുന്നില്ലേ ? ഒരൽപ്പം പോലും ആത്മനിന്ദ തോന്നുന്നില്ലേ ? മഹിളാകോൺഗ്രസിൽ ഇപ്പോൾ ആത്മാഭിമാനമുള്ള സ്ത്രീകളൊന്നുമില്ല ?.
രമേശ് ചെന്നിത്തല മാപ്പ് പറയുമെന്നൊന്നും സ്വപ്നത്തിൽ പോലും വിഭാവനം ചെയ്യാനുള്ള ബുദ്ധിമോശം നമുക്കുണ്ടാകരുത് . ലോകം ആദരിച്ച നമ്മുടെ ആരോഗ്യമന്ത്രിയെ, ഒരു സ്ത്രീയെ , റോക് ഡാൻസർ എന്നും ഗസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റെന്നുമൊക്കെ വിളിച്ചത് തെറ്റാണെന്നും ഖേദം പ്രകടിപ്പിക്കണമെന്നും മറ്റും അഭിപ്രായങ്ങൾ ഉയർന്നപ്പോൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ” അപ്പോളജി ,മീ , നത്തിങ് ഡൂയിങ് ” എന്നു അൽസിയേഷൻ കുരയ്ക്കുന്ന പോലെ കുരച്ചു ചാടിയൊരു അറുവഷളൻ നയിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയാണയാൾ. വീട്ടിലും നാട്ടിലും ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു തെമ്മാടിയുടെ സാമൂഹികബോധത്തെ കുറിച്ചും നൈതികതയെയും കുറിച്ചുമൊക്കെ വേവലാതിപ്പെടുന്ന നമുക്കാണ് മതിഭ്രമം.
നമ്മുടെ ഈ വിശാലാജനാധിപത്യത്തിൽ രമേശ് ചെന്നിത്തല എന്ന വിഴുപ്പിനുമുണ്ടൊരു ഇടം . അത് നമ്മുടെ ദുർവിധി. ചിലപ്പോഴൊക്കെ നാം പേപ്പട്ടികളെ കുറിച്ചോർക്കണം . പേയിളകുമ്പോൾ അവ ഓടിനടന്നു മറ്റുജീവികളെ ഉപദ്രവിക്കും . ഒടുക്കം ഒന്നുകിൽ പേയിളകി ചാകും . അതല്ലെങ്കിൽ നാട്ടുകാർ തല്ലിക്കൊല്ലും . രണ്ടായാലും കാലത്തിലൊരു ഉത്തരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here