പത്രസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞു.
പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടന്നതിന് പിന്നാലെയാണ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചത്. പത്രസമ്മേളനത്തിന് ശേഷം പരാമര്‍ശത്തിനെതിരെ ആദ്യം പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവഗണിച്ച ചെന്നിത്തല പത്രക്കുറിപ്പിലൂടെ തന്‍റെ പ്രസ്ഥാവനയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.
എന്നാല്‍ ഇതിന് ശേഷം ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രസ്ഥാവന തിരുത്തിയത്.
‘ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി.
അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.
എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു.’ സോഷ്യല്‍ മീഡിയ വഴി പരാമര്‍ശം പിന്‍വലിച്ച് ചെന്നിത്തല നടത്തിയ പ്രസ്ഥാവന ഇങ്ങനെ.
പത്രസമ്മേളനത്തിനിടെ കൊവിഡ് രോഗിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here