വരും നാളുകള്‍ ഇനിയും കടുത്തത്, അതിജീവിക്കാന്‍ നമുക്ക് സാധിക്കും; കിഫ്ബി സംവിധാനം ആരോഗ്യ മേഖലയ്ക്ക് വലിയ അനുഗ്രഹമായെന്നും മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍, സിസിടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.

കിഫ്ബി സംവിധാനം ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വലിയ അനുഗ്രഹമായതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സമഗ്ര വികസനമൊരുക്കി രോഗീ സൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് നല്ല പണം വേണം.

ജിഡിപിയിലെ ഒരു ശതരമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതെല്ലാം വലിയ പദ്ധതികള്‍ക്ക് തടസമായി. അപ്പോഴാണ് കിഫ്ബി വലിയ അനുഗ്രഹമായി മാറിയത്. വളരെ പെട്ടെന്ന് മാസ്റ്റര്‍ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കാനും വലിയ ശതമാനം പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാനാക്കാനും സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

കിഫ്ബിയുടെ ഭാഗമായി എറണാകുളം മെഡിക്കല്‍ കോളേജിലും വലിയ വികസനമാണ് നടന്നു വരുന്ന്. പുതിയ മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്കിന് കിഫ്ബി വഴി 311 കോടിയുടെ ഭരണാനുമതി നല്‍കുകയും 285 കോടി അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നു. 8 നിലകളുള്ള ഈ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ മെഡിക്കല്‍ കോളേജിന്റെ മുഖഛായ തന്നെ മാറുന്നതാണ്.

ആദ്രം മിഷന്റെ ഭാഗമായി ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രിയുടെ കിടക്കകള്‍ പോലും തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. രോഗീ സൗഹൃദം, ഹൈടെക് ആക്കുക, സൗജന്യമായും കുറഞ്ഞ ചെലവിലുമുള്ള ചികിത്സ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്.

എല്ലാതലം ആശുപത്രികളേയും സേവനം വര്‍ധിപ്പിച്ചു. 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. 67 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് അനുവദിച്ചു. 5 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ നിശ്ചയിച്ചപ്പോള്‍ ഫണ്ട് ഒരു തടസമായിരുന്നു. എന്നാല്‍ അത് ജനകീയമായെടുത്തപ്പോള്‍ വലിയ വിജയമായി.

സര്‍ക്കാര്‍ പണത്തോടൊപ്പം ജനപ്രതിനിധികളുടെ വികസന ഫണ്ടും നാട്ടിലെ ജനങ്ങളുടെ സഹായവും കൂടെയുണ്ടായപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വലിയ സൗകര്യങ്ങളൊരുക്കാനായി.

എറണാകുളം മെഡിക്കല്‍ കോളേജില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നല്ല ടീംവര്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി ജീവനക്കാരും കളക്ടറും ജനപ്രതിനിധികളും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ആശുപത്രി വികസനത്തിനായി ഫണ്ടനുവദിച്ച ഹെബി ഈഡന്‍ എം.പി., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ., പി.ടി. തോമസ് എം.എല്‍എ., ബിപിസിഎല്‍ ഗ്രൂപ്പ് എന്നിവരോട് നന്ദി പറയുന്നു.

കോവിഡിനെതിരായ പേരാട്ടത്തില്‍ കേരളം ശക്തമായി പൊരുതി നില്‍ക്കുകയാണ്. രാഷ്ട്രീയ ഭേദമന്വേ എല്ലാവരുടേയും പിന്തുണ തേടുന്നു. വരാനുള്ള നാളുകള്‍ ഇനിയും കടുത്തതാണ്.

ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ തന്നെ വളരെയധികം അധ്വാനിക്കുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാന്‍ സന്നദ്ധമായിരിക്കണം. കോവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി., പി.ടി. തോമസ് എം.എല്‍.എ., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ., കളമശേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ റുഖിയ ജമാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here