കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു.
ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ്.
പ്രവർത്തക സമിതിയില്‍ ഇനി 22 അംഗങ്ങളും 26 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ഉണ്ടാകും. സംഘടനകാര്യ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലും മുതിർന്ന നേതാവ് എ.കെ ആന്‍റണിയും പ്രവർത്തക സമിതിയില്‍ തുടരും. ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും പ്രവർത്തക സമിതിയിലുണ്ട്.
കേരളത്തിന്‍റെ ചുമതലയിൽ നിന്നും മുകുൾ വാസ്നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. കോൺഗ്രസ് സംഘടന കാര്യങ്ങളിൽ അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാന്‍ 6 അംഗ സമിതിയും രൂപീകരിച്ചു.
ആൻ്റണി, വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സുർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here