സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി കലാപ ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി ഉയരുന്ന നാവുകള്‍ അരിഞ്ഞു വീഴ്ത്താനായി യെച്ചൂരിക്കെതിരെ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു. അവരെ യെച്ചൂരിയുടെ ഭൂതകാലം ഓര്‍മ്മിപ്പിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
1975 ലെ അടിയന്തരാവസ്ഥ. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം. ആ ഇരുണ്ട നാളുകളില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീട്ടിലേക്ക് ജെഎൻയു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.
മാർച്ചിന് നേതൃത്വം നൽകിയ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഇന്ദിരയെക്കെതിരെയുള്ള കുറ്റപത്രം വായിക്കുന്നു. ഒടുവില്‍ ഇന്ദിര യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനം ഒഴിയുന്നു. ആ സമരപോരാട്ടത്തിന് നേതൃത്വം നല്‍കിയതാകട്ടെ സീതാറാം യച്ചൂരിയെന്ന വിദ്യാര്‍ത്ഥിയും.
ഇന്ത്യയുടെ രാഷ്ട്രീയ സമരപോരാട്ടത്തോടൊപ്പം യെച്ചൂരിയും വളര്‍ന്നു. ജനാധപത്യ സമരവേദികളില്‍ മുന്നണിപോരാളിയായി. ഇടതുപക്ഷത്തിന്‍റെ ആശയും ആവേശവുമായി. വര്‍ഗീയ- ഫാസിസ്റ്റ് സര്‍ക്കാരിന് സീതാറാമിന്‍റെ വാക്കുകള്‍ എന്നും കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. അത് കേന്ദ്രസര്‍ക്കാരിനെ ഏറെ അസ്വസ്ഥമാക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ദില്ലി കലാപ ഗൂഢാലോചനയില്‍ യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കം.
ജീവിതമിനി സമരമെന്ന് തിരിച്ചറിഞ്ഞ, അടിയന്തിരാവസ്ഥക്കാലം മുഴുവന്‍ സമരം മാത്രം ചെയ്ത പിഎച്ച്ഡി പൂര്‍ത്തിയാക്കാത്ത ജെഎന്‍യുവിലെ ആ പഴയ വിദ്യാര്‍ത്ഥി ഇടവേളകളില്ലാതെ, അനുമതി തേടാതെ തെരുവില്‍ നിന്ന് തെരുവിലേക്ക് സഞ്ചരിക്കുകയാണ്. തിരഞ്ഞടുത്ത വഴികൾ പോരാട്ടത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞ്.
അടിയന്തരാവസ്ഥയെ നാം ചെറുത്തു. ഇതിനെയും പരാജയപ്പെടുത്തുമെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആ സമരപോരാട്ടങ്ങള്‍ക്ക് നാടിനൊപ്പം സമൂഹ്യമാധ്യങ്ങളും വന്‍പിന്തുണയാണ് നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here