പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ ഉടമകള്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് കണ്ടെത്തല്‍.
ഇടപാടിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി ചോദ്യം ചെയ്യും. ഇടപാടു രേഖകളില്‍ കൃത്രിമത്വം നടത്തിയെന്നും അതിന് വിസമ്മതിച്ച ഓഡിറ്റേഴ്‌സിന് സമ്മര്‍ദ്ദം ചെലുത്തി ഒപ്പിടുവിപ്പിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി.
പൊലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകുന്നതിനിടെയാണ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിയത്. പൊലീസ് ശേഖരിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.
തുടര്‍ന്ന് രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 14 ദിവസത്തിനുള്ളില്‍ ശേഖരിച്ച തെളിവുകള്‍ ഇതിലുള്‍പ്പെടും. സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകളും എന്‍ഫോഴ്സ്മെന്റിന് നല്‍കി. നിലവില്‍ സ്വര്‍ണവും വസ്തുവകകള്‍ ഉള്‍പ്പെടെ ഉടമകളുടെ ആസ്തി 125 കോടിയുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.
നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപയാണ് ഉടമകള്‍ വായ്പ എടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. തിരുവനന്തപുരത്തും പൂനയിലും ആണ് സ്വന്തമായി ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. ഇവ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതായും കണ്ടെത്തി.
ഉടമകളുടെ പത്ത് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here